കോടതിയില്‍ ഹാജരാക്കിയ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് നടന്‍ ദിലീപ് കഴിഞ്ഞ ദിവസം സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇത് വലിയ കുരുക്കിലേക്കാണ് ദിലീപിനെ നയിച്ചിരിക്കുന്നത്. വധ ഗൂഢാലോചനയ്‌ക്കു പുറമേ തെളിവു നശിപ്പിക്കലും ശക്തമായി. ഭാര്യ കാവ്യമാധവനെയാണ് ഇനി പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ പോകുന്നതെന്നാണ് സൂചന. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ സംബന്ധിച്ച് കാവ്യയ്‌ക്ക് വ്യക്തമായ അറിവുണ്ടെന്ന് ഇതിനകം തന്നെ പല മൊഴികളിലൂടെയും ദിലീപിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളിലൂടെയും അന്വേഷണ സംഘം നിഗമനത്തിലെത്തിയിട്ടുള്ളതായും പറയുന്നു. ദിലീപിനെ രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാവ്യാമാധവനും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആലപ്പുഴ സ്വദേശി സാഗർ വിൻസന്റ് മൊഴി മാറ്റിയതിന് പിന്നിൽ കാവ്യയ്ക്ക് പങ്കുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗർ. നടിയെ അക്രമിച്ച കേസിലെ നാലാം പ്രതി വിജീഷ് സംഭവത്തിന് ശേഷം സ്ഥാപനത്തിലെത്തി ദിലീപോ കാവ്യയോ മറ്റു ബന്ധുക്കളോ അവിടെയുണ്ടോയെന്ന് അന്വേഷിച്ചെന്നും ആരുമില്ലെന്ന് പറഞ്ഞപ്പോൾ തിരിച്ചു പോയെന്നും സാഗർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ടും കാവ്യയിലേക്ക് സംശയമുന നീളുന്നുണ്ട്. ദിലീപിന്റെ വീട്ടില്‍ വെച്ച് ദിലീപ് കണ്ട ടാബ് ലറ്റില്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളായിരുന്നു എന്നും അത് കണ്ട് ആഹ്ലാദം പ്രകടിപ്പിച്ച ശേഷം ടാബ് ദിലീപ് കാവ്യയുടെ കൈയ്യിലേക്കാണ് നല്‍കിയതെന്നും പറയുന്നു. ഇതടക്കം ഒട്ടേറെ കാര്യങ്ങള്‍ കാവ്യയില്‍ നിന്നും സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് അന്വേഷണസംഘം സൂചന നല്‍കുന്നുണ്ട്.














