ബിര്‍ഭും കൂട്ടക്കൊലയെച്ചൊല്ലി പശ്ചിമ ബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി. ബിജെപി-തൃണമൂല്‍ ജനപ്രതിനിധികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘർഷത്തിൽ തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്‍റെ മൂക്കിന് പരിക്കേറ്റു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പിയുടെ സുവേന്ദു അധികാരി ഉള്‍പ്പെടെ അഞ്ച് എം.എല്‍.എമാരെ സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌തു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനർജി സഭയിൽ പ്രസ്താവന നടത്തണമെന്ന് ബി.ജെ.പി എംഎല്‍എമാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറിയത്. ബിജെപി എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ കയ്യേറ്റം ചെയ്തെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപണം ഉന്നയിച്ചു.













