‘ഒരുത്തീ’ സിനിമയുടെ പ്രസ് മീറ്റിനിടെ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ടുള്ള നടൻ വിനായകന്റെ പരാമർശം തെറ്റായിരുന്നുവെന്നും പ്രസ് മീറ്റിൽ അത് കേട്ട് പ്രതികരിച്ചില്ല എന്നതിന്റെ പേരിൽ തന്നെയും ആളുകൾ കുരിശിലേറ്റി എന്നും നടി നവ്യ നായർ. നവ്യാ നായരുടെ മുന്നിൽ വച്ചായിരുന്നു നടന്റെ പരാമർശം. നവ്യ ഇതിനെതിരെ പ്രതികരിച്ചില്ലെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു.
അന്നുണ്ടായ മുഴുവൻ സംഭവത്തിനും ഞാൻ ക്ഷമ ചോദിച്ചാൽ പ്രശ്നം തീരുമെങ്കിൽ എല്ലാവരോടും പൂർണമനസോടെ ക്ഷമ ചോദിക്കുന്നു. പിന്നെ നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമെന്താണെന്നറിയോ, അവിടെ നടന്നത് ഒരു പുരുഷന്റെ പരാമർശമാണെങ്കിലും ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണ്. അവിടെ എത്ര പുരുഷന്മാരുണ്ടായിരുന്നു, നിങ്ങളെല്ലാം ചോദ്യം ചോദിക്കുന്നത് എന്റെയടുത്താണ്–നവ്യ പറഞ്ഞു.
പ്രസ് മീറ്റില്‍ മാധ്യമപ്രവര്‍ത്തകയോട് താന്‍ പറഞ്ഞ വാക്കുകള്‍ വ്യക്തപരമല്ലായിരുന്നുവെന്നും എന്നാല്‍ പറഞ്ഞതില്‍ താന്‍ ക്ഷമ ചോദിക്കുന്നു എന്നും വിനായകന്‍ ഇന്നലെ ഫേസ്‌ബുക്കിലൂടെ ക്ഷമാപണം നടത്തിയിരുന്നു.
വിനായകന്‍ പറഞ്ഞ വാക്യങ്ങള്‍ താഴെപ്പറയുന്ന പ്രകാരമായിരുന്നു.
‘തർക്കിക്കാൻ ഞാൻ റെഡിയാണ്. എന്താണ് മീ ടൂ? എനിക്കറിയില്ല അതാണ് ഞാൻ നിങ്ങളോട് ചോദിച്ചത്. പെണ്ണിനെക്കേറി പിടിച്ചെന്നാണോ? മീടൂ എന്ന് പറഞ്ഞാൽ എന്താ? ഞാൻ പറയട്ടെ, എനിക്ക് ഒരു പെണ്ണുമായി ശാരീരിക ബന്ധത്തിലേർപ്പെടണം, ആ പെണ്ണിനോട് എന്ത് പറയണം. ഭാര്യയുടെ കാര്യം വിട്. നിങ്ങൾ ഭാര്യയുമായിട്ടാണോ ആദ്യം സെക്സ് ചെയ്തത്? എല്ലാവരും അങ്ങനെയല്ല. നിങ്ങൾ ഒരു പെണ്ണുമായിട്ട് എങ്ങനെ ശാരീരിക ബന്ധത്തിലേർപ്പെടും? ഒന്ന് പറ, എങ്ങനെയാണ് ആ പെണ്ണിനെ നിങ്ങളുടെ അടുത്തേക്ക് വിളിക്കുന്നത്. എന്റെ ലൈഫിൽ ഞാൻ പത്ത് പെണ്ണുങ്ങളുമായിട്ട് ഫിസിക്കൽ റിലേഷൻഷിപ്പ് ഉണ്ടായിട്ടുണ്ട്. പത്ത് പെണ്ണിന്റെയടുത്തും ഞാനാണ് എന്റെ കൂടെ റിലേഷൻഷിപ്പ് നടത്താനാകുമോ എന്ന് ചോദിച്ചത്. ഇത് നിങ്ങൾ പറയുന്ന മീടൂ ആണെങ്കിൽ ഞാൻ ഇനിയും ചോദിക്കും. എനിക്ക് ആ പെണ്ണുമായി സെക്സ് ചെയ്യാൻ തോന്നിയാൽ ഞാൻ ആ പെണ്ണിനോട് ചോദിക്കും. ആ പെണ്ണെന്ത് പറയും മാന്യമായിട്ട് നോ. എന്നോട് ഇതുവരെ ഒരു പെണ്ണും വന്ന് ചോദിച്ചിട്ടില്ല. ഒരു പെണ്ണിന്റെ വ്യാഖ്യാനമെന്താണെന്നറിയോ?’ വിനായകൻ പറഞ്ഞു.














