പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ആറ് മാസത്തേക്കു കൂടി നീട്ടിക്കൊണ്ട് ആനുകൂല്യ രാഷ്ട്രീയത്തിന്റെ ഗുണത്തുടര്‍ച്ചയ്‌ക്ക് ബി.ജെ.പി. ഒരുങ്ങുന്നു. ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിന്റെ പശ്ചാത്തലവും ഈ തീരുമാനത്തിനു പിറകില്‍ ഉണ്ട്. കേരളത്തില്‍ സൗജന്യ കിറ്റ് വിതരണം ഇടുത സര്‍ക്കാരിന്റെ തുടര്‍ച്ചയ്‌ക്ക് വലിയ തോതില്‍ സഹായിച്ചതിനു സമാനമായ ഒന്നാണ് പ്രധാനമന്ത്രിയുടെ സൗജന്യ ഭക്ഷ്യവസ്‌തു വിതരണ പദ്ധതിയും എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. 80 കോടിയിലധികം ഗുണഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനുള്ള പദ്ധതി 2020 മാർച്ചിലാണ് പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന 2022 സെപ്തംബർ വരെ ആറ് മാസത്തേക്ക് നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അറിയിച്ചിരിക്കയാണ്. . സൗജന്യ ഭക്ഷ്യധാന്യ പദ്ധതിനീട്ടാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയലും പറഞ്ഞു. “കോവിഡ്-19 പാൻഡെമിക് അവസാനിച്ചിട്ടും പദ്ധതിയുടെ വിപുലീകരണം പാവപ്പെട്ടവരോടുള്ള മോദി സർക്കാരിന്റെ സംവേദനക്ഷമതയെ കാണിക്കുന്നു,” –പിയൂഷ് ഗോയൽ ട്വീറ്റിൽ പറഞ്ഞു.
3.4 ലക്ഷം കോടി രൂപ ചെലവിൽ 1,003 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ് വിതരണം ചെയ്യുന്നത്. ഇതുവരെ, കേന്ദ്രം 2.6 ട്രില്യൺ രൂപ ചെലവഴിച്ചു. അടുത്ത 6 മാസത്തിനുള്ളിൽ 80,000 കോടി രൂപ കൂടി ചെലവഴിക്കും. പദ്ധതിയുടെ മൊത്തം ചെലവ് ഏകദേശം 3.4 ട്രില്യൺ രൂപയായി മാറും.













