ബിര്‍ഭും കൂട്ടക്കൊലക്കേസില്‍ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്ത അതിവേഗത്തിലാണ് നടപടികള്‍. 21 പ്രതികളെ ഉള്‍പ്പെടുത്തി പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു. മാര്‍ച്ച് 21-ാണ് അജ്ഞാതരായ ആളുകള്‍ ബിര്‍ഭും ജില്ലയിലെ ബോഗ്‌തുയി ഗ്രാമത്തില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ എട്ട് പേരെ ചുട്ടുകൊന്നത്. പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം.
ഭാദു ഷെയ്ഖ് എന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിനുള്ള തിരിച്ചടി എന്ന നിലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് സി.ബി.ഐയുടെ എഫ്.ഐ.ആറില്‍ പറയുന്നു. ബീര്‍ഭൂം ആക്രമണം നടന്നതിന് തൊട്ടു തലേന്ന് ഭാദു ഷെയ്ഖിനു നേര്‍ക്ക് ഒരുകൂട്ടം അക്രമികള്‍ നാടന്‍ബോംബ് എറിഞ്ഞിരുന്നു.
70-80 പേരുള്‍പ്പെടുന്ന, അക്രമാസക്തരായ ആള്‍ക്കൂട്ടം ഇരകളുടെ വീടുകള്‍ തകര്‍ക്കുകയും ഉള്ളിലുള്ളവരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വീടിന് തീവെക്കുകയുമായിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
സംസ്ഥാന പൊലീസില്‍ നിന്നും അന്വേഷണം സി.ബി.ഐ.യെ ഏല്‍പിച്ച് കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 147,148,149 വകുപ്പുകള്‍ പ്രകാരമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഏപ്രിൽ 7 ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.













