കെ റെയിലിനെതിരായ പ്രചാരണത്തിന് പിന്നിൽ ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളുമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എസ്‌ആർപി. നാടിന്റെ വികസനത്തിന് കെ റെയിൽ അത്യാവശ്യമാണ്. വ്യവസായ വികസനവും വിദേശ–-ആഭ്യന്തര നിക്ഷേപവും സാധ്യമാകണമെങ്കിൽ യാത്രാ സൗകര്യം കൂട്ടണം. അതിന് കെ റെയിൽ കൂടിയേ തീരൂ എന്നാണ് എൽഡിഎഫ് കാണുന്നത്.
സംസ്ഥാനത്ത് അഭൂതപൂർവമായ ക്ഷേമ വികസന പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

കെ റെയിലും അതുപോലെ ഒരു വൻവികസന നേട്ടമാകുമെന്ന് എതിരാളികൾ ഭയക്കുന്നു. അതുകൊണ്ടാണ് ഈ നുണപ്രചാരണങ്ങൾ അഴിച്ചുവിടുന്നത്. ജനങ്ങളാകെ ഇതിനെതിരാണെന്നത് ഒരു വിഭാഗം മാധ്യമങ്ങളുടെയും രാഷ്‌ട്രീയ എതിരാളികളുടെയും പ്രചാരണം മാത്രമാണ്. വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് സമരത്തിലുള്ളത്. അവരെ ഉപയോഗിച്ച് കുഴപ്പം സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നത്. അത് ചില മാധ്യമങ്ങൾ വലിയ രീതിയിൽ ഉയർത്തിക്കാട്ടുകയാണ്. ഇത്തരം പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളയും.
ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ എന്നിവയ്‌ക്ക് സ്ഥലം ഏറ്റെടുക്കുമ്പോഴും സമാനമായ എന്തൊക്കെ പ്രചാരണമാണ് കണ്ടത്. ഒടുവിൽ എതിർത്ത ആളുകൾ തന്നെ പിന്തുണയുമായി രംഗത്തിറങ്ങിയില്ലെ എന്നും എസ്‌ആർപി ചോദിച്ചു.














