സാമൂഹിക ആഘാത പഠനം നടത്തുന്നതിനാണ് അല്ലാതെ ഭൂമി ഏറ്റെടുക്കാൻ അല്ല കല്ലിടുന്നതെന്ന് കെ റെയിൽ എംഡി വി.അജിത് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. .സാമൂഹിക ആഘാത പഠനം നടത്തിയാൽ മാത്രമേ പദ്ധതിയെ പിന്തുണയ്ക്കുന്നവരെയും എതിർക്കുന്നവരെയും മനസിലാക്കാനും നഷ്ടപരിഹാരം കൊടുക്കാനും കഴിയൂ. അത് മനസ്സിലാക്കാനാണ് കല്ലിടൽ. തത്വത്തിൽ അനുമതി ലഭിച്ച എല്ലാ പദ്ധതികളുടെ പ്രവർത്തനത്തിനും കല്ലിടാമെന്ന് എംഡി പറഞ്ഞു.
സാമൂഹിക ആഘാത പഠനത്തെ വിലയിരുത്താൻ പബ്ലിക്ക് ഹിയറിങ് നടത്തി റിപ്പോർട്ട് തയാറാക്കും. റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചശേഷം സർക്കാരിനു നൽകും. സർക്കാർ അനുമതി നൽകിയാലേ ഭൂമി ഏറ്റെടുക്കൂ. ഭൂമി ഏറ്റെടുക്കാൻ റെയില്‍വേ ബോർഡിന്റെ അനുമതിയും വേണം. വിദഗ്ധസമിതി അലൈൻമെന്റ് മാറ്റാൻ നിർദേശിച്ചാൽ അതനുസരിച്ച് മാറ്റമുണ്ടാകും.രണ്ടുമാസം കൊണ്ട് കല്ലിടൽ പൂർത്തിയാക്കും. മൂന്നു മാസം കൊണ്ട് പാരിസ്ഥിതിക പഠനം നടത്തും.














