കാശ്‌മീരി പണ്ഡിറ്റുകളുടെ പലായനം വിഷയമാക്കിയ ചലച്ചിത്രം കാശ്‌മീര്‍ ഫയല്‍സ് വെറും പത്തു ദിവസം കൊണ്ട് എല്ലാ കളക്ഷന്‍ റെക്കാര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്‌ത സിനിമ റിലീസ് ചെയ്‌തത് മാര്‍ച്ച് 11-നായിരുന്നു. ഏഴ് ദിവസം കൊണ്ട് അതായത് മാര്‍ച്ച് 18 ആവുമ്പോഴേക്കും 100 കോടി പിന്നിട്ടു. 175 കോടി രൂപയെങ്കിലും ഗ്രോസ് കളക്ഷന്‍ നേടുമെന്നാണ് നിഗമനം. എട്ടാംദിവസം മാത്രം ചിത്രം 24.80 കോടി കളക്ഷന്‍ നേടി. ഇപ്പോള്‍ കളക്ഷന്‍ 141.25 കോടിയായിട്ടുണ്ട്.

സംഘപരിവാര്‍ കേന്ദ്രങ്ങളും സംസ്ഥാന സര്‍ക്കാരുകളും എല്ലാ സഹായവും ചെയ്‌ത ഈ സിനിമയ്‌ക്ക് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എല്ലാം വിനോദ നികുതി ഇളവ് നല്‍കിയിരുന്നു. മാത്രമല്ല, സിനിമ കാണാനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധി അനുവദിക്കല്‍ വരെ ഉണ്ടായി. ആര്‍.എസ്.എസിന്റെയും സംഘപരിവാറിന്റെയും കാശ്‌മീര്‍ നയത്തിനോട് ഒത്തു പോകുന്ന ചിത്രീകരണവും പ്രമേയാവതരണവുമാണ് സംഘസഹയാത്രികനായ അനുപം ഖേര്‍ പ്രധാന വേഷത്തിലെത്തുന്ന കാശ്‌മീര്‍ ഫയല്‍സിന്റെത്.
1990-ൽ കശ്മീരിലെ സംഘർഷത്തിനിടെ കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന അതിക്രമങ്ങളുടെ വിവരണമാണ് കശ്മീർ ഫയൽസ്. കശ്മീരി പണ്ഡിറ്റുകളുടെ വേദന, കഷ്ടപ്പാടുകൾ, ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ചുള്ള ഹൃദയഭേദകമായ കഥയാണിത്.













