ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ട്രെയിൻ ഡൽഹി-ഗാസിയാബാദ്-മീററ്റ് റൂട്ടിൽ ഓടിത്തുടങ്ങി. 180 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകൾ ഓരോ 5-10 മിനിറ്റിലും ഉണ്ടാകും. ഡൽഹിക്കും മീററ്റിനും ഇടയിലുള്ള ദൂരം 55 മിനിറ്റ് മാത്രമായി ചുരുങ്ങുന്ന, 14 സ്റ്റോപ്പുകൾ ഉള്ള ആദ്യ സംവിധാനമാണ് ആർആർടിഎസ്. ഒരു പ്രാദേശിക റൂട്ടിൽ ഇത്തരം ഒരു പ്രീമിയം ട്രെയിൻ സർവീസ് രാജ്യത്ത് ആദ്യമാണ് . 82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി -ഗാസിയാബാദ്-മീററ്റ് RRTS ഇടനാഴിയിൽ 2 ഡിപ്പോകൾ ഉൾപ്പെടെ ആകെ 25 സ്റ്റേഷനുകൾ ഉണ്ടാകും .

യാത്രക്കാർക്ക് എളുപ്പത്തിലുള്ള പ്രവേശനത്തിനും പുറത്തുകടക്കലിനും പരമാവധി ഇടം നൽകുന്നതിന് വിശാലമായ ഗ്യാങ്‌വേകളോടുകൂടിയ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്തിട്ടുള്ള ട്രെയിൻ ബോഗി ആണ് ഇതിനുള്ളത് . പനോരമിക് കാഴ്‌ചകൾ നൽകുന്ന ടിന്റോടുകൂടിയ വലിയ വിൻഡോ ഗ്ലാസുകളും ഉണ്ട്. വിശാലമായ സ്റ്റാൻഡിംഗ് സ്പേസ്, ഓവർഹെഡ് ലഗേജ് റാക്കുകൾ, സിസിടിവി ക്യാമറകൾ, ലാപ്‌ടോപ്പ്/മൊബൈൽ ചാർജിംഗിനുള്ള എല്ലാ സീറ്റുകളിലും സോക്കറ്റുകൾ, ഡൈനാമിക് റൂട്ട് മാപ്പുകൾ, ഓട്ടോ കൺട്രോൾ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, ഹീറ്റിംഗ് വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് എന്നിവ ഏർപ്പെടുത്തുന്നുണ്ട്. പ്രീമിയം കോച്ചിൽ കൂടുതൽ ലെഗ്‌റൂം, കോട്ട് ഹാംഗറുകൾ, വൈ-ഫൈ, വെൻഡിംഗ് മെഷീൻ സൗകര്യം എന്നിവയുള്ള ചാരിയിരിക്കുന്ന സീറ്റുകൾ ഉണ്ട്. ആകെ 407 സീറ്റുകളുള്ള കോച്ചുകളിൽ 1500 യാത്രക്കാരെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയും.
ഭിന്നശേഷിക്കാർക്കുള്ള വീൽചെയർ സ്ഥലവും അടിയന്തര മെഡിക്കൽ ട്രാൻസിറ്റിനായി സ്ട്രെച്ചർ സ്ഥലവും ഇതിൽ ഉണ്ടായിരിക്കും. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ടിക്കറ്റ് വിതരണത്തിനായി ‘വൺ കാർഡ് വൺ നേഷൻ’ സംവിധാനം അവതരിപ്പിക്കും.













