ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി രാമൻ പിള്ളക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാർ കൗൺസിലിൽ പരാതി നൽകി. സാക്ഷിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി.
അഭിഭാഷകരായ ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയും നടി പരാതി നൽകി. ഇവർക്കെതിരെ നടപടി സ്വീകരിക്കണം എന്നു നടി ആവശ്യപ്പെട്ടു. പൊലീസുദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് അനുകൂലമായി കോടതി നിലപാട് സ്വീകരിച്ച സംഭവത്തില്‍ ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍പിള്ളയുടെ സമര്‍ഥമായ ഇടപെടല്‍ ഉണ്ടായിരുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്ന രീതിയിലാണ് നടി നല്‍കിയ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍.
സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈം ബ്രാഞ്ച് നേരത്തെ രാമൻപിള്ളക്കെതിരെ നീങ്ങിയിരുന്നു. എന്നാൽ രാമൻപിള്ള എല്ലാം നിഷേധിക്കുകയായിരുന്നു. താൻ ഈ കേസുമായി ബന്ധപ്പെട്ട പ്രതിയുടെ അഭിഭാഷകനാണ്. കേസിൽ സ്വാഭാവികമായി ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷെ ഈ കേസിലെ സാക്ഷിയുമായി ഒരുഘട്ടത്തിൽ പോലും യാതൊരു തരത്തിലുള്ള ബന്ധവും സ്‌ഥാപിച്ചിട്ടില്ല. ഈ പരാതി പറയുന്ന വ്യക്‌തിയുടെ പക്കൽ ഇക്കാര്യത്തിൽ കൃത്യമായ തെളിവുകൾപോലും ഇല്ല. അതിനാൽ തന്നെ ഈ ആരോപണത്തിൽ തനിക്ക് ഒന്നും പറയാനില്ലെന്നും അഡ്വ. ബി രാമൻ പിള്ള വിശദീകരിച്ചിരുന്നു.
ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന അതിജിവിതയുടെ ആരോപണം തെറ്റാണെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണ് തന്റെ ഫോണില്‍ നിന്നും കളഞ്ഞത്. ഇവയ്ക്ക് കേസുമായി യാതൊരു ബന്ധമില്ലെന്നും ദിലീപ് അറിയിച്ചു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. എഫ്എ ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്.














