• Home
  • latest news
  • ഗുലാം നബിയുടെ വീട്ടില്‍ ജി-23 നേതാക്കളുടെ കൂടിക്കാഴ്‌ച…ആഭ്യന്തര കലഹത്തിന്റെ വ്യക്തമായ സൂചനകള്‍…കമൽനാഥ് വിമതർക്കൊപ്പം ?

ഗുലാം നബിയുടെ വീട്ടില്‍ ജി-23 നേതാക്കളുടെ കൂടിക്കാഴ്‌ച…ആഭ്യന്തര കലഹത്തിന്റെ വ്യക്തമായ സൂചനകള്‍…കമൽനാഥ് വിമതർക്കൊപ്പം ?

രാഹുല്‍ഗാന്ധി നേരിട്ട്‌ നേതൃത്വം നല്‍കിയ പഞ്ചാബിലും പ്രിയങ്കാ ഗാന്ധി സര്‍വ്വ രീതിയിലും നിയന്ത്രിച്ച യു.പി.യിലും കോണ്‍ഗ്രസിനുണ്ടായ ഒരു ന്യായീകരണത്തിനും ക്ഷമിക്കാന്‍ സാധ്യമല്ലാത്ത ദയനീയ തോല്‍വി കോണ്‍ഗ്രസിനകത്ത്‌ ജി-23 നേതാക്കള്‍ ഉയര്‍ത്തിയ നേതൃത്വ വിഷയം കൂടുതല്‍ വ്യാപകവും എല്ലാവര്‍ക്കും സ്വീകാര്യവുമാക്കി മാറ്റുകയാണെന്ന്‌ സൂചന.

തോൽവിയെക്കുറിച്ച് ആത്മപരിശോധന നടത്താൻ പാർട്ടി ഒട്ടും ധൃതി കാണിക്കുന്നില്ലെങ്കിലും, പാർട്ടിയിൽ വ്യാപകമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് 2020 ൽ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ഗ്രൂപ്പിലെ (ജി 23) ചില നേതാക്കൾ മുതിർന്ന നേതാവും പ്രവർത്തക സമിതി അംഗവുമായ ഗുലാം നബി ആസാദിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ്മ, പാർട്ടി എംപിമാരായ കപിൽ സിബൽ, മനീഷ് തിവാരി, അഖിലേഷ് പ്രസാദ് സിംഗ്, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവർ പങ്കെടുത്തു. മറ്റ് ചില നേതാക്കൾ പിന്തുണ അറിയിച്ചതായും വാർത്തയുണ്ട്.

ഔദ്യോഗിക വിഭാഗത്തോടൊപ്പം നില്‍ക്കുന്ന മുതിര്‍ന്ന നേതാവ്‌ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമല്‍നാഥ്‌ ഇപ്പോള്‍ വിമതര്‍ക്ക്‌ പിന്തുണ നല്‍കിയിരിക്കുന്നു എന്ന സൂചന ഉണ്ട്‌. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ ഇത്‌ കണ്ടെത്താമെന്ന്‌ നേതാക്കള്‍ പറയുന്നു. പാർട്ടി ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്ന് കമല്‍നാഥ്‌ പറഞ്ഞു. ഐക്യം ഇല്ലായ്മയും ചേരിപ്പോരും പഞ്ചാബിൽ പാർട്ടിയെ ദോഷകരമായി ബാധിച്ചെന്നും സംഘടനാ സംവിധാനത്തിന്റെ അഭാവം തിരിച്ചടിയായെന്നും കമൽ നാഥ് പറഞ്ഞതിൽ എല്ലാം അടങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

രാഹുല്‍ഗാന്ധിയുടെ നേതൃത്വം കൃത്യമായി ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ഈ വര്‍ഷാവസാനം കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ആഭ്യന്തര കലഹത്തിലേക്ക്‌ പാര്‍ടി നയിക്കപ്പെടുമെന്ന സൂചനയാണ്‌ പുറത്തു വരുന്നത്‌. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ചില നേതാക്കൾ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

സോണിയ വിളിക്കാൻ ഉദ്ദേശിക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ നേതാക്കൾ പങ്കെടുക്കണമോ എന്നതിനെക്കുറിച്ച് പോലും പ്രതികരണം ഉണ്ടായി. “ഗാന്ധിമാരെ പുകഴ്ത്താൻ വേണ്ടി തങ്ങളുടെ ഊർജ്ജം ചെലവഴിക്കുന്ന ഒരു നിഷ്ക്രിയ വ്യായാമം” എന്ന് ചിലർ വിശേഷിപ്പിച്ചു എന്നാണ് വാർത്ത.

Leave a Reply

Your email address will not be published. Required fields are marked *