ഉത്തര്‍പ്രദേശില്‍ ഒടുവില്‍ കിട്ടുന്ന ലീഡ് അനുസരിച്ച് 267 സീറ്റില്‍ ബി.ജെ.പി.യും 131 സീറ്റില്‍ സമാജ് വാദി പാര്‍ടിയുമാണ്. കോണ്‍ഗ്രസ് വെറും മൂന്നിടങ്ങളില്‍ മാത്രം. ബി.എസ്.പി. രണ്ടു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപി വിട്ട് എസ്പിയിൽ ചേർന്ന സ്വാമി പ്രസാദ് മൗര്യ ഫാസിൽ നഗറിൽ പതിനായിരം വോട്ടിന് പിന്നിലാണ്. ബിജെപിയുടെ സുരേന്ദ്ര കുശ്വാഹയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ റായ്ബറേലിയിൽ ബിജെപിയുടെ അദിതി സിംഗ് ലീഡ് ചെയ്യുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി മനീഷ് ചൗഹാൻ മൂന്നാം സ്ഥാനത്താണ്. ജയിലിൽ നിന്ന് മത്സരിച്ച എസ്പി നേതാവ് അസംഖാൻ 32,000 വോട്ടുകൾക്ക് മുന്നിലാണ്.
ബി.ജെ.പി.വിജയത്തെ സംബന്ധിച്ച് പ്രവചനങ്ങള്‍ ഏകദേശം ശരിയാകുന്ന അവസ്ഥയാണ്. കഴിഞ്ഞ തവണത്തെ മൃഗീയ ഭൂരിപക്ഷം ഇത്തവണ ഉണ്ടാവില്ല എന്ന നിഗമനം ശരിവെക്കുന്ന ലീഡ് നിലയാണ് ഇപ്പോള്‍. 312 സീറ്റില്‍ കഴിഞ്ഞ തവണ ജയിച്ചു.
സമാജ് വാദി പാര്‍ടിക്ക് ഇത്തവണ നേട്ടമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 83 സീറ്റില്‍ അധികമായി അവര്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് ഇത്തവണ നാല് സീറ്റ് പിറകിലാണ്. ബി.എസ്.പി. കഴിഞ്ഞ തവണ 19 സീറ്റ് നേടിയിരുന്നെങ്കില്‍ ഇത്തവണ മായാവതി യു.പി.രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായിരിക്കുന്നു.














