ആംആദ്മി പഞ്ചാബിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നു. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ 45,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് 13,000 വോട്ടുകൾക്കും അകാലി ദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ 12,000 വോട്ടുകൾക്കും പരാജയപ്പെട്ടിരിക്കയാണ്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു അമൃത്സർ ഈസ്റ്റ് സീറ്റിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ വോട്ട് വിഹിതം 66 ശതമാനം ആയിരുന്നു. കോൺഗ്രസിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വോട്ട് വിഹിതമായിരുന്നു ഇത്. 1992ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം 74 ശതമാനം ആയിരുന്നു. സംസ്ഥാനത്തെ 22 മുഖ്യമന്ത്രിമാരിൽ 14 പേരും കോൺഗ്രസിൽ നിന്നുള്ളവരായിരുന്നു.
ആം ആദ്‌മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗ് വന്ത് മന്നിനൊപ്പം വിജയചിഹ്നം കാണിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു. പാർട്ടിയുടെ വിജയത്തെ വിപ്ലവം എന്നാണ് കെജ്‌രിവാൾ വിശേഷിപ്പിച്ചത്. അതേസമയം ,മുഖ്യമന്ത്രി ചരൺജിത് ചന്നിയുടെയും അകാലി നേതാവ് സുഖ്ബീർ സിംഗ് ബാദലിന്റെയും വീട്ടിൽ നിശബ്ദതയാണ്.














