മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു.
60 സീറ്റുകളുള്ള മണിപ്പൂരിൽ 32 സീറ്റിൽ വിജയിച്ച് ബിജെപി കേവല ഭൂരിപക്ഷം നേടി. 2017 ൽ 28 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിന് ഇത്തവണ 4 സീറ്റ് മാത്രമാണ് നേടാനായത്.
നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ മണിപ്പൂരിൽ നിന്ന് അഫ്‌സ്പ(സായുധസേന പ്രത്യേകാധികാര നിയമം) പിൻവലിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം. തങ്ങൾ അധികാരത്തിലിരുന്നപ്പോൾ തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെ ഏഴ് മണ്ഡലങ്ങളിൽ അഫ്‌സ്പ റദ്ദാക്കിയിട്ടുണ്ടെന്നും കോൺഗ്രസ് ഓർമിപ്പിച്ചു. ഇതിനെയെല്ലാം അതിജീവിച്ചാണ് ബി.ജെ.പി മണിപ്പൂരിൽ അധികാരത്തിലേക്ക് വരുന്നത്.
മണിപ്പൂർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് നമീരക്പാം ലോകെൻ സിങ് പരാജയപ്പെട്ടു. നമ്പോൾ മണ്ഡലത്തിൽ നിന്നാണ് ഇദ്ദേഹം ജനവിധി തേടിയത്.
പ്രാരംഭ ട്രെൻഡുകൾ മണിപ്പൂരിൽ തൂക്കു മന്ത്രിസഭ വരുമെന്നായിരുന്നു പറഞ്ഞിരുന്നതെനങ്കിലും ഉച്ചയോടെ നില കൂടുതൽ വ്യക്തമായി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാകുക എന്ന സ്വപ്നങ്ങളുമായി കരുനീക്കിയ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി മികച്ച പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്. എൻപിപിക്ക് 9 സീറ്റുകൾ നേടാനായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 28ഉം ബിജെപിക്ക് 21ഉം സീറ്റുകളാണ് ലഭിച്ചത്. പക്ഷേ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനു പകരം ബിജെപിയെയാണു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. നാലു സീറ്റുകള്‍ വീതമുള്ള എന്‍പിപിയുടെയും എന്‍പിഎഫിന്റെയും പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു.
21 എംഎല്‍എമാരുമായി തുടങ്ങിയ ബിജെപിക്ക് ഇപ്പോള്‍ 28 എംഎല്‍എമാരുണ്ട്. 28 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അംഗസംഖ്യ 13 ആയി ചുരുങ്ങുകയും ചെയ്തു.













