33 വയസ്സുകാരിയായ മെഡിക്കല്‍ കോളേജധ്യാപിക കൊവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെച്ചതു കാരണം മരിച്ചെന്ന് മഹാരാഷ്ട്രയില്‍ കേസ്. കൊവിഷീല്‍ഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ആദ്യമായി ഉയര്‍ന്നിരിക്കുന്ന കേസാണിത്.
ഫെബ്രുവരി അഞ്ചിന് ആദ്യ ഡോസ് എടുത്ത നാഗ്‌പൂരിലെ മെഡിക്കല്‍ കോളേജ് പ്രൊഫസറായ സ്‌നേഹല്‍ ലുനാവത് തലച്ചോറിലെ രക്തസ്രാവം മൂലം മരിച്ച സംഭവത്തില്‍ അവരുടെ പിതാവ് 1000 കോടി രൂപ നഷ്ടപരിഹാരം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വാക്‌സിന്‍ നിര്‍മ്മാതാക്കളായ. പുനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, അതിന്റെ പങ്കാളിയായ ബില്‍ ഗേറ്റ്‌സ്, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് എതിര്‍കക്ഷികളാക്കിയിട്ടുള്ളത്.
കൊവിഡ് വാക്‌സിന്റെ പാര്‍ശ്വഫലമായാണ് തന്റെ മകള്‍ മരിച്ചതെന്ന് സ്‌നേഹലിന്റെ പിതാവ് ദിലീപ് ലുനാവത് ഹര്‍ജിയില്‍ ആരോപിക്കുന്നു.
2021 ജനുവരി 28-ന് നാസിക്കിൽ വെച്ച് സ്നേഹൽ കോവിഷീൽഡിന്റെ ആദ്യ ഡോസ് എടുത്തു. ഫെബ്രുവരി അഞ്ചിന് കടുത്ത തലവേദന അനുഭവപ്പെട്ടു. ഡോക്ടറെ ബന്ധപ്പെട്ടപ്പോൾ മൈഗ്രെയ്ൻ മരുന്ന് നൽകി, അപ്പോൾ സുഖം തോന്നി. തുടർന്ന് ഫെബ്രുവരി 6 ന് ഗുഡ്ഗാവിലേക്ക് യാത്ര ചെയ്തപ്പോൾ പുലർച്ചെ 2 മണിക്ക് ഛർദ്ദിച്ചു.
അടുത്തുള്ള ആര്യൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സ്‌നേഹലിന് തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് പറഞ്ഞു. ന്യൂറോ സർജൻ ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് സ്‌നേഹലിന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി ഡോക്ടർമാർ നിരീക്ഷിച്ചു. രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ ഉടൻ ശസ്ത്രക്രിയ നടത്തി. 14 ദിവസത്തോളം വെന്റിലേറ്ററിൽ കിടത്തി. എന്നാൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. 2021 മാർച്ച് ഒന്നിന് മകൾ മരിച്ചു–ഹർജിയിൽ വിവരിക്കുന്നു.
വാക്‌സിന്റെ പാർശ്വഫലം മൂലമാണ് സ്‌നേഹൽ മരിച്ചതെന്ന് 2021 ഒക്‌ടോബർ 2-ന് കേന്ദ്ര സർക്കാരിന്റെ ആഫ്റ്റർ ഇഫക്റ്റ് ഫോളോവിംഗ് ഇമ്മ്യൂണൈസേഷൻ (എഇഎഫ്‌ഐ) കമ്മിറ്റി സമ്മതിച്ചതായി ഹർജിയിൽ അവകാശപ്പെട്ടിട്ടുണ്ട്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും വാക്‌സിൻ സുരക്ഷയെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തിയതായി ഹർജിയിൽ പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ട് തെറ്റായ വിവരങ്ങൾ നൽകിയെന്നും ഹർജിക്കാരൻ ആരോപിച്ചു.