മാതമംഗലത്തെ സിഐടിയു സമരങ്ങൾക്കും സംഘർഷത്തിനുമിടയിൽ ഇപ്പോൾ കോഴിക്കോടും സമാന രീതിയിൽ തൊഴിലാളി സമരം നടക്കുകയാണെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തിലാണ് കെട്ടിടനിർമാണ വസ്തുക്കൾ വിൽക്കുന്ന സി.കെ. മെറ്റീരിയൽസ് എന്ന സ്ഥാപനത്തിനു മുന്നിൽ സമരം നടക്കുന്നത്.
ഉടമയും പ്രവാസിയുമായ സി.കെ.ബിജു ഹൈക്കോടതി ഉത്തരവിന്മേലാണ് സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് സാധനങ്ങൾ കയറ്റിറക്ക് നടത്തുന്നത്. എന്നാൽ ലോഡിറക്കാൻ അനുവദിക്കാതെ തൊഴിലാളികൾ കടയ്ക്ക് മുന്നിൽ ഒരാഴ്ചയായി സമരം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ലോഡുമായെത്തിയ ലോറി സമരസമിതിക്കാർ തടയുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.
അതേ സമയം, മാതമംഗലത്ത് കടയുടമയും സിഐടിയു പ്രവർത്തകരും തമ്മിലുള്ള തർക്കം തീർപ്പാക്കാൻ
ഈ മാസം 21 ന് ഉഭയകക്ഷി ചർച്ച നടത്തുമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ലേബർ കമ്മീഷണർ എസ് ചിത്ര ഐ.എ.സ് ന്റെ നേതൃത്വത്തിലാണ് ചർച്ച നടക്കുക.
സ്ഥാപനമുടമയുമായും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തും.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടിയാണ് ചർച്ച ചെയ്‌ത് പരിഹരിക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയത്.
വ്യവസായങ്ങൾ അടപ്പിക്കുക സർക്കാർ നയമല്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.