കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട സ്ത്രീയെ കണ്ടെത്തി. മലപ്പുറം സ്വദേശിനിയായ 42കാരിയാണ് തിങ്കളാഴ്ച രാവിലെ രക്ഷപെട്ടത്. തിങ്കളാഴ്ച വൈകിട്ടോടെ ഇവർ മലപ്പുറം ജില്ലാ കലക്ടറുടെ ക്യാമ്പ് ഓഫിസിലെത്തുകയായിരുന്നു. തുടർന്ന് ഗാർഡ് ഇവരെ വനിതാ സ്റ്റേഷനിലെത്തിച്ചു. രാത്രിയോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
മലപ്പുറം സ്വദേശിയായ 42കാരിയും കോഴിക്കോട് സ്വദേശിയായ 39കാരനുമാണ് തിങ്കളാഴ്ച രാവിലെയോടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടത്.
കെട്ടിടത്തിന്റെ ഭിത്തിയിൽ വെള്ളം നനച്ച് പാത്രം കൊണ്ട് തുരന്നാണ് സ്ത്രീ പുറത്തുകടന്നത്. കുളിക്കാൻ പോകുന്നതിനിടെയായിരുന്നു പുരുഷൻ രക്ഷപെട്ടത്. ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ദിവസം അന്തേവാസികൾ തമ്മിലുണ്ടായ തർക്കത്തെതുടർന്ന് മഹാരാഷ്ട്ര സ്വദേശിനി കൊല്ലപ്പെട്ട അതേ വർഡിൽ നിന്നാണ് സ്ത്രീയും രക്ഷപെട്ടത്. വൻ സുരക്ഷാ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം.