പ്രഥമശുശ്രൂഷ നല്‍കാന്‍ പത്രക്കാരില്‍ അറിവുള്ളവര്‍ ഉണ്ടായിരുന്നെങ്കില്‍ എം.എന്‍.വിജയന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു പക്ഷേ കഴിയുമായിരുന്നുവെന്നും മലമ്പുഴ മലയില്‍ ഒരു യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതിന് സഹായിച്ച തരത്തിലുള്ള പരിശീലനം ഇവിടെയുള്ളവര്‍ക്ക് നല്‍കി പ്രാപ്‌തരാക്കേണ്ടതുണ്ടെന്നും എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ വി.എസ്.അനില്‍കുമാര്‍. ഫേസ്‌ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രഥമ ശുശ്രൂഷ മുതല്‍ വലിയ ദുരന്തമാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ക്കായി പാഠപദ്ധതി തന്നെ വേണമെന്ന് അനില്‍കുമാര്‍ പറയുന്നു.
ഫേസ്‌ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗം:
വിപത്തുകളെ കൈകാര്യം ചെയുക , (Disaster Management ) അടിയന്തര ശ്രദ്ധ (Emergency Attention) തുടങ്ങിയ ജീവൻ രക്ഷാ വിഷയങ്ങളിൽ നമ്മൾ വളരെ പിന്നിലാണ് എന്ന് ബാബുവിനെ സൈനികർ രക്ഷിച്ച സംഭവം നമ്മളെ ബോധ്യപ്പെടുത്തുന്നു. 2018 മുതൽ തുടർച്ചയായി അനുഭവിക്കുന്ന ദുരന്തങ്ങൾക്കു ശേഷവും നമ്മൾ ഒന്നും പഠിക്കുകയോ ശ്രദ്ധ കൊടുക്കുകയോ ചെയ്തില്ല. സൈനികർക്ക് കിട്ടിയ പോലുള്ള കർശന പരിശീലനവും അതിനായുള്ള വാഹനങ്ങളും ഇവിടെയും അടിയന്തിരമായി ഉണ്ടാവേണ്ടിയിരിക്കുന്നു.
2007 ഒക്ടോബർ 3 ന് ആ വാർത്താ സമ്മേളനം നടക്കുമ്പോൾ തൃശൂർ പ്രസ് ക്ലബ്ബിൽ വൈദ്യ പ്രഥമശുശ്രൂഷ അറിയുന്ന ഏതെങ്കിലും ഒരാളുണ്ടായിരുന്നെങ്കിൽ അച്ഛന്റെ , എം.എൻ.വിജയൻ മാഷിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കാമായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ജനങ്ങളുമായി ഇടപഴകുന്ന ബസ്സ് – ടാക്സി ഡ്രൈവർമാർ , അദ്ധ്യാപകർ, പത്രപ്രവർത്തകർ തുടങ്ങി എല്ലാ വിഭാഗത്തിൽപെട്ടവരും ചുരുങ്ങിയത് പ്രഥമ ശുശ്രൂഷ (First Aid)യിലെങ്കിലും ഒരു സർട്ടിഫിക്കറ്റ് കോഴ്സ് പാസ്സായിരിക്കണം എന്ന നിയമം ഉണ്ടാവണം.
അതിനായി വിദഗ്ദ്ധരെ വിളിച്ചു ചേർത്ത് ഒരു പാഠ്യപദ്ധതി തയ്യാറാക്കണം. പരിശീലനത്തിന് അംഗീകൃത ഏജൻസികളെ ഏല്പിക്കുകയും വേണം.