കണ്ണൂരിലെ മാതമംഗലത്ത് ഹാർഡ് വെയർ കടയ്ക്കു മുന്നിൽ സി. ഐ.ടി.യു നടത്തിയ ഉപരോധ സമരം അവസാനിപ്പിക്കാൻ ധാരണയായി. ഇതോടെ പൂട്ടിക്കിടക്കുന്ന കട വീണ്ടും തുറന്ന് പ്രവർത്തിക്കും. ലേബർ കമ്മിഷണർ സിഐടിയുക്കാരുമായും കടയുടമ റബീയും നടത്തിയ ചർച്ചയിലാണ് തീരുമാനം.
കടക്കുള്ളിൽ നിന്നും സാധനങ്ങൾ കയറ്റാനുള്ള അവകാശം ഉടമ റബീയ്ന് തന്നെയായിരിക്കും. വലിയ വാഹനങ്ങളിലേക്കുള്ള സാധനങ്ങൾ കയറ്റാനുള്ള അധികാരം സിഐടിയുവിനും, കടയ‌്ക്കുള്ളിൽ വരുന്ന ചെറിയ വാഹനങ്ങളുടെ കയറ്റിറക്ക് കടയുടമയ‌്ക്ക് ചെയ്യാമെന്നുമാണ് ധാരണ. സമരം ഒത്തുതീർപ്പായതിനെ തുടർന്ന് കടയ‌്ക്ക് മുന്നിലുള്ള പന്തൽ പൊളിക്കാനും ധാരണയായി.
സ്വന്തം ജീവനക്കാരെ കൊണ്ട് കയറ്റിറക്കു നടത്താമെന്ന് എസ്. ആർ. ഹാർഡ് വേർ ഷോപ്പ് ഉടമ റബീയ് ഹൈക്കോടതി അനുമതി നേടിയിയിരുന്നു. എന്നാൽ ലോഡ് ഇറക്കാൻ സമ്മതിക്കാതെ സിഐടിയു തൊഴിലാളികൾ തടയുകയും ഉടമയെ മർദ്ദിക്കുകയും ചെയ്തു.സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ തൊഴിൽ നിഷേധമെന്ന് ചൂണ്ടിക്കാട്ടി കടയ്ക്ക് മുന്നിൽ സിഐടിയു അനിശ്ചിത കാല സമരം ആരംഭിച്ചു.
ലോഡ് ഇറക്കാൻ എത്തുന്ന വണ്ടികളും സാധനം വാങ്ങാൻ എത്തുന്നവരെയും സമരക്കാർ മടക്കി അയക്കുകയാണെന്ന് ഉടമ ആരോപിച്ചിരുന്നു.
വിലക്ക് വകവെയ്ക്കാതെ കടയിൽ സാധനം വാങ്ങാൻ എത്തിയ അഫ്സൽ എന്ന യുവാവിനെ സമരക്കാർ മർദ്ദിക്കുകയും ചെയ്തു. ഇതിന്റെ
സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
സമരം വീണ്ടും തുടർന്ന സാഹചര്യത്തിലാണ് ഉടമ കട അടച്ചുപൂട്ടിയത്.ഒരുതരത്തിലും കച്ചവടം നടക്കില്ലെന്നു തോന്നിയതിനാലാണ് പൂട്ടിയതെന്നാണ് റബീയ് അന്ന് പറഞ്ഞത്.
ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ നാളെ മുതൽ കട തുറക്കാനാണ് ഇപ്പോൾ ധാരണയായത്.