അരുണാചൽ പ്രാദേശിൽ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ പതിനേഴു വയസ്സുകാരൻ മിറാം തരോണിനെ ചൈനീസ് സൈന്യം ഷോക്കടിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്‌തെന്ന് പിതാവിന്റെ വെളിപ്പെടുത്തൽ.
“അവന്‍ ഇപ്പോഴും മാനസികാഘാതത്തില്‍ നിന്ന് മോചിതനായിട്ടില്ല. അവനെ പിറകില്‍ നിന്ന് ചവിട്ടുകയും നേരിയ തോതില്‍ ഷോക്കടിപ്പിക്കുകയും ചെയ്തു. കൂടുതല്‍ സമയവും അവന്റെ കണ്ണുകള്‍ കെട്ടി വയ്ക്കുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രമാണ് കൈകള്‍ അഴിച്ചിരുന്നത്” പിതാവ് പറഞ്ഞു.
സുഹൃത്തിനൊപ്പം വേട്ടയാടാന്‍ പോയ മിറാം തരോണിനെ ജനുവരി 18നാണ് നിയന്ത്രണരേഖക്ക് സമീപത്തുവെച്ച് ചൈനീസ് സൈന്യം പിടികൂടിയത്. ഇന്ത്യയുമായുള്ള ചർച്ചക്ക് ശേഷം ജനുവരി 27ന് ചൈന ഇയാളെ ഇന്ത്യക്ക് കൈമാറി.
തിങ്കളാഴ്ച വൈകീട്ടാണ് മിറാം തരോണിനെ ഇന്ത്യന്‍ സൈന്യം കുടുംബത്തിന് കൈമാറിയത്. ഇയാള്‍ക്ക് പ്രാദേശിക ഭരണകൂടവും പഞ്ചായത്ത് നേതാക്കന്‍മാരും ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.
വഴിതെറ്റിയ മിറാം തരോണിനെ തങ്ങള്‍ രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് ചൈനയുടെ വാദം.