• Home
  • kerala
  • ഇന്ത്യയുടെ ചരിത്ത്രിലെ ഏറ്റവും വലിയ ശിക്ഷാവിധി: അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ 38 പേര്‍ക്ക് തൂക്കുകയര്‍, ബാക്കി 11 പേര്‍ക്ക് ജീവപര്യന്തം…വധശിക്ഷ കിട്ടിയവരില്‍ മൂന്നു മലയാളികളും

ഇന്ത്യയുടെ ചരിത്ത്രിലെ ഏറ്റവും വലിയ ശിക്ഷാവിധി: അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ 38 പേര്‍ക്ക് തൂക്കുകയര്‍, ബാക്കി 11 പേര്‍ക്ക് ജീവപര്യന്തം…വധശിക്ഷ കിട്ടിയവരില്‍ മൂന്നു മലയാളികളും

2008ലെ അഹമ്മദാബാദ്‌ സ്‌ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെട്ട കേസിൽ 38 പ്രതികൾക്ക്‌ വധശിക്ഷയും 11പേർക്ക്‌ മരണം വരെ ജീവപര്യന്തം തടവും വിധിച്ചു. അഹമ്മദാബാദ്‌ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യയിൽ ആദ്യമായാണ്‌ ഒരു കേസിൽ ഇത്രയും പേർക്ക്‌ വധശിക്ഷ വിധിക്കുന്നത്‌.

വധശിക്ഷ ലഭിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണ്. ഈരാറ്റുപേട്ട സ്വദേശികളും ഇരട്ടസഹോദരങ്ങളുമായ ഷിബിലി എ. കരീം, ശാദുലി എ. കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദീൻ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ.

ആലുവ സ്വദേശി മുഹമ്മദ് അൻസാറിനു ജീവപര്യന്തം ശിക്ഷ വിധിച്ചു.

വാഗമൺ, പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണ് വധശിക്ഷ ലഭിച്ച മൂന്ന് മലയാളികളും എന്നാണ് വിവരം.

2008 ജൂലൈ 26ന്‌ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 21 സ്‌ഫോടനങ്ങളാണ്‌ ഉണ്ടായത്‌. 70 മിനിറ്റുകൾക്കിടെ നടന്ന സ്‌ഫോടനത്തിൽ 56 പേർ കൊല്ലപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കി.
28 പേരെ വെറുതെ വിട്ട കോടതി 49 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.

കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ യുഎപിഎ കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. സ്‌ഫോടനത്തിൽ മരിച്ചവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രത്യേക ജഡ്ജി എആർ പട്ടേൽ വിധിച്ചു.ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രായപൂർത്തിയാകാത്തവർക്ക് 25,000 രൂപയും നൽകണം എന്നാണ് കോടതി വിധി.

സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2002-ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത്‌ . വിചാരണക്കിടെ 2013 ൽ പ്രതികൾ ജയിലിൽനിന്ന്‌ തുരങ്കമുണ്ടാക്കി രക്ഷപെടാനും ശ്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *