ഹിജാബ് നിരോധനവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെയും തുടര്‍ന്ന് അടച്ചിട്ടിരുന്ന കര്‍ണാടകയിലെ സ്‌കൂളുകള്‍ ഇന്ന് പുനരാരംഭിച്ചു.
ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളാണ് ഇന്ന് ആരംഭിച്ചത്.
സ്‌കൂളുകളില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടികളെയും ജീവനക്കാരെയും ഗേറ്റില്‍വെച്ചു തന്നെ അഴിപ്പിച്ച് അകത്തു കയറ്റുന്ന ദൃശ്യങ്ങള്‍ നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഹിജാബ് ധരിച്ചെത്തുന്ന അധ്യാപകരെ പ്രവേശിപ്പിക്കരുതെന്നും ഗേറ്റിൽവെച്ചുതന്നെ ഹിജാബ് നീക്കം ചെയ്യണമെന്നും മാണ്ഡ്യ ജില്ലാ ഭരണകൂടം സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകൻ ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
ഷിമോഗയിൽ ഹിജാബ് അഴിക്കാൻ വിസമ്മതിച്ച് വിദ്യാർത്ഥികൾ ക്യാമ്പസ് വിട്ട് പോകുന്ന വീഡിയോ മാധ്യമപ്രവർത്തക നിഖില ഹെന്രി ട്വീറ്റ് ചെയ്തു
ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമവിധി പുറപ്പെടുവിക്കും വരെ വിദ്യാർഥികളുടെ വിശ്വാസം ഏതായാലും, വിദ്യാലയങ്ങളിൽ മതപരമായ വേഷം പാടില്ലെന്ന് കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഫെബ്രുവരി 19 വരെ ഉഡുപ്പി ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും 144 പ്രഖ്യാപിച്ചിരുന്നു.













