കോളേജുകളിൽ ഹിജാബ് വിലക്കിയ സംഭവത്തെ തുടർന്ന് കർണാടകയിലെ വിവിധ കോളജുകളിൽ സംഘർഷം വ്യാപിച്ചതിനു പിറകെ അടച്ചിട്ട കോളജുകളും 11, 12 ക്ലാസുകളും അടുത്ത ബുധനാഴ്ച വരെ തുറക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ. എന്നാൽ 10 വരെയുള്ള ക്ലാസുകളിലെ അധ്യയനം പുനഃരാരംഭിക്കും. ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമവിധി പുറപ്പെടുവിക്കും വരെ വിദ്യാർഥികളുടെ വിശ്വാസം ഏതായാലും, വിദ്യാലയങ്ങളിൽ മതപരമായ വേഷം പാടില്ലെന്ന് കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. ഉഡുപ്പിയിലെ ഒരു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളേജുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹിജാബ് വിലക്കിയ നിലപാട് താല്‍ക്കാലികമായി തുടരാനാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത് എന്നത് വിചിത്രമായ നടപടിയായിരിക്കയാണ്. ഹിജാബ് വിലക്കിനു മുന്‍പുള്ള നില (സ്റ്റാറ്റസ്‌കോ)താല്‍ക്കാലികമായി തുടരാനല്ല, പകരം വിലക്ക് നിലനിര്‍ത്താനായിരുന്നു കോടതിയുടെയും നിലപാട് എന്നതാണ് അസാധാരണം എന്ന് വിലയിരുത്തപ്പെടുന്നത്. കോടതിയില്‍ തിങ്കളാഴ്‌ച വാദം തുടരും.













