യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യൂട്യൂബ് വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജന്മ ദിനാഘോഷത്തിൽ ക്ഷണിച്ചുവരുത്തി പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ പരാതി.
യുവതി തന്റെ അടുത്ത സുഹൃത്താണെന്നും പരാതി നിലനിൽക്കില്ലെന്നും തനിക്കെതിരെയുള്ള ഗൂഢലക്ഷ്യത്തോടെയാണ് പീഡന ആരോപണം ഉന്നയിക്കുന്നതെന്നുമാണ് ശ്രീകാന്ത് വെട്ടിയാർ ജാമ്യാപേക്ഷയിൽ ചൂണ്ടികാട്ടിയത്.
സമൂഹ മാധ്യമം വഴി രണ്ട് തവണയാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെ മീടൂ ആരോപണം ഉയർന്നത്.കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽവെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഇവർ പോലീസിലും പരാതി നൽകി.
തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. കേസെടുത്തതിനെ തുടർന്ന് ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയെന്നാണ് പോലീസ് അറിയിച്ചത്.













