ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗം ഇപ്പോഴും ഉച്ചസ്ഥായിയില്‍ എത്തിയിട്ടില്ല. രണ്ടാംതരംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ കേസുകള്‍ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മൂന്നാംതരംഗം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ പരമാവധി ഉയരത്തിലേക്ക് എത്തുകയാണ്. ഇനി കൊവിഡ് ശമിച്ചുതുടങ്ങുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ഒമിക്രോണ്‍ വന്നതോടെ യൂറോപ്പിലെ 60 ശതമാനം പേരും രോഗം വന്നു പോയവരായി തീരുമെന്നും അതോടെ കൊവിഡ് യൂറോപ്പില്‍ ഇല്ലാതാവാന്‍ തുടങ്ങുമെന്നും സംഘടന അനുമാനിക്കുന്നു.
ആദ്യമായാണ് ഇത്തരം ഒരു വിലയിരുത്തല്‍. ഇത് ലോകത്തിന് വലിയ ആശ്വാസം നല്‌കിയിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
ഐഐടി മദ്രാസ് നടത്തിയ പഠനത്തിൽ 14 ദിവസത്തിനുള്ളിൽ കൊവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ എത്തുമെന്ന് പറയുന്നു. ഫെബ്രുവരി ആറിന് അതായത് രണ്ടാഴ്ചയ്ക്കുള്ളിൽ കൊറോണ കേസുകൾ കൊടുമുടിയിലെത്തുമെന്നാണ് പറയുന്നത്.
ജനുവരി 14 നും 21 നും ഇടയിൽ അണുബാധ നിരക്ക് പറയുന്ന R മൂല്യം 2.2 ൽ നിന്ന് 1.57 ആയി കുറഞ്ഞുവെന്ന് പഠനം പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അടുത്ത 15 ദിവസത്തിനുള്ളിൽ മൂന്നാമത്തെ തരംഗം അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.