കഴിഞ്ഞ മാസം ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറില്‍ ചേര്‍ന്ന ഹിന്ദു തീവ്രവാദികളുടെ സമ്മേളനത്തില്‍ മുസ്ലീങ്ങളെ വംശീയമായി ഉന്‍മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്‌ത സംഭവം വിവാദമായതിനെത്തുടര്‍ന്ന് ചില അറസ്റ്റുകള്‍ക്ക് സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാര്‍ നിര്‍ബന്ധിതമായി. സുപ്രീംകോടതി ഇടപെട്ടതോടെയാണ് അറസ്‌റ്റിലേക്ക് ഭരണകൂടത്തിന് നീങ്ങേണ്ടിവന്നിട്ടുള്ളത്.
അറസ്റ്റിലായ വ്യക്തിയാവട്ടെ ഉത്തരേന്ത്യയിലെ പേരു കേട്ട മത തീവ്രവാദിയായ സന്യാസിയാണെന്നാണ് റിപ്പോര്‍ട്ട്. ഉത്തർപ്രദേശിലെ ദസ്നാദേവി ക്ഷേത്രത്തിന്റെ തലവനായ യതി നരസിംഹാനന്ദ സരസ്വതി (58) ആണ് അറസ്റ്റിലായത്. മുസ്ലീങ്ങള്‍ക്കെതിരെയും സ്‌ത്രീകള്‍ക്കെതിരെയും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതില്‍ കുപ്രസിദ്ധനാണ് ഇയാള്‍.
നരസിംഹാനന്ദന് വിവാദങ്ങൾ അപരിചിതമല്ല. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്താറുള്ള ഇദ്ദേഹത്തിന്റെ വീഡിയോകളും വാക്കുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കാറുണ്ട്. വലിയ സംഘം തീവ്ര വലതു പക്ഷ അനുയായികളെയും ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.
ഹരിദ്വാറിൽ ഇദ്ദേഹം മുസ്ലീങ്ങളെ ഭൂതങ്ങൾ എന്ന് വിളിക്കുകയും അവരെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ഇസ്ലാം വിമുക്തമായ ഇന്ത്യ സൃഷ്ടിക്കാൻ താൻ പരിശ്രമിക്കുകയാണെന്ന് പറയുകയും ചെയ്തിരുന്നു . സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് യുപിയിൽ പോലീസ് ഇയാൾക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
നരസിംഹാനന്ദ് ഇതിനകം 20 ലധികം വ്യത്യസ്‌ത കേസുകളിൽ ആരോപണങ്ങൾ നേരിടുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നു.