കേരളത്തിൽ കൊവിഡ് വ്യാപനം വ്യാപകമാവുമ്പോൾ നിയന്ത്രണങ്ങള്‍ കൂടുതൽ വേണം എന്ന ആവശ്യവും ഉയരുന്നു. വെളളിയാഴ്ച ചേരുന്ന മന്ത്രിസഭാ അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കും. ചിലപ്പോള്‍ വാരാന്ത്യ കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും സാധ്യതയുണ്ട്.
കഴിഞ്ഞ തവണ ചേര്‍ന്ന അവലോകന യോഗത്തില്‍ വാരാന്ത്യ നിയന്ത്രണം ഉൾപ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സമിതി മുന്നോട്ട് വെച്ചിരുന്നു. ഇത് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും അംഗീകരിച്ചില്ല.
എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും ഒമിക്രോണ്‍ കേസുകളും ഉയരുന്നതോടെ ആളുകള്‍ കൂട്ടംകൂടുന്നതിനും പൊതു പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഉള്‍പ്പടെ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും. അങ്ങനെ വന്നാല്‍ ഓഫീസുകളില്‍ എത്തുന്ന ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തും, കൂടാതെ ഹോട്ടലുകളിലും റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ടെയ്ക്ക് എവേയാക്കി ഇരു കഴിക്കാനുള്ള അനുമതി ഒഴിവാക്കും. ഷോപ്പിങ് മാളുകളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണവും നിയന്ത്രിക്കും. പൊതുസ്ഥലത്ത് ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശിക്കും.
സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടായേക്കും . സ്‌കൂള്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശം ഉണ്ടെങ്കിലും ഭാഗികമായ നിയന്ത്രണത്തിനാണ് സാധ്യത. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ല.