കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കേസിലെ ഒന്നാം പ്രതി തടിയന്‍റവിട നസീർ, കൂട്ടു പ്രതി ഷഫാസ് എന്നിവരെയാണ് വെറുതെ വിട്ടത്. 2006 ലാണ് കോഴിക്കോട് ഇരട്ട സ്ഫോടനം നടന്നത്. ലോക്കൽ പോലീസ് അന്വേഷിച്ചു വന്നിരുന്ന കേസ് 2009 ൽ എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു.
തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവുമാണ് എന്‍ഐഎ കോടതി വിധിച്ചിരുന്നത്. ശിക്ഷാവിധിക്കെതിരേ പ്രതികൾ നൽകിയ അപ്പീലിന്മേലാണ് ഹൈക്കോടതി വിധി.
പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇവരെ വെറുതെ വിട്ടത്.
കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ നേരത്തേ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീലും ഹൈക്കോടതി ഇന്ന് തള്ളി. ആകെ 9 പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ട് പേരുടെ അടക്കം മൂന്നു പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.
2006 മാർച്ച് മൂന്നിന് ആണ് കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലും സ്ഫോടനം നടന്നത്.