ലോക രാജ്യങ്ങളിൽ ഓമിക്രോൺ വ്യാപനം ഏറ്റവും രൂക്ഷമായിരുന്ന ബ്രിട്ടൻ സകലമാന കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കുക്കയാണ്. ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. അടുത്ത വ്യാഴാഴ്ച മുതലായിരിക്കും മാറ്റം.
പൊതു സ്ഥലങ്ങളിൽ മാസ്ക് ആവശ്യമില്ല , വർക്ക് ഫ്രം ഹോം സമ്പ്രദായവും ഒഴിവാക്കുകയാണ്. വലിയ പരിപാടികളിൽ പങ്കെടുക്കാൻ വാക്‌സിൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലായെന്നും പ്രധാനമന്ത്രി ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസ്താവനയിൽ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ ഐസൊലേഷൻ 7 ദിവസത്തിൽ നിന്ന് കുറച്ച് 5 ദിവസമാക്കി. മാർച്ച് മാസത്തോടെ ഇതും അവസാനിപ്പിച്ചേക്കും.
ഇംഗ്ലണ്ടിൽ കോവിഡ് വ്യാപനം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയതിന് ശേഷം കുറഞ്ഞു വരികയാണെന്നും ഓമിക്രോൺ തരംഗം ഏറ്റവുമുയർന്ന തലം പിന്നിട്ടുവെന്നുമുള്ള വിദഗ്ധാഭിപ്രായത്തിൽ ആണ് ഇംഗ്ലണ്ടിന്റെ പുതിയ തീരുമാനം.