നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ മൂന്ന് ദിവസം ക്രൈം ബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് മണി വരെയാണ് ചോദ്യം ചെയ്യാൻ അനുമതി.
അതേ സമയം ദിലീപിന്റെ അറസ്റ്റിലുള്ള വിലക്ക് വ്യാഴാഴ്ച വരെ നീട്ടി.
ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം.
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഒരാൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ എന്നും, കൃത്യം നടത്തിയാൽ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ കുറ്റകൃത്യമായി മാറുകയുള്ളൂ എന്നും കോടതി ചോദിച്ചിരുന്നു.എന്നാൽ അന്വേഷണത്തെ ബാധിക്കുന്ന വിധി ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.