പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൾ നടൻ ദിലീപ് ഹൈക്കോടിയിൽ സമർപ്പിച്ചു. ഹൈക്കോടതി റജിസ്ട്രാർ ജനറലിനു മുദ്രവച്ച കവറിലാണ് ഫോണുകൾ കൈമാറിയത്. മുംബൈയിൽ പരിശോധനയ്ക്കയച്ചതായി ദിലീപ് അറിയിച്ച 2 ഫോണുകൾ ഇന്നു പുലർച്ചെ കൊച്ചിയിലെത്തിച്ചു. ഇവയടക്കം 6 ഫോണുകളാണ് കൈമാറിയത്. ഇന്നു രാവിലെ 10.15നു മുൻപു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കൈമാറിയതിനപ്പുറം ഒരു ഫോണ്‍ കൂടിയുണ്ട്…അത് ഒളിവിലാണിപ്പോഴുമെന്ന് പൊലീസ്
ദിലീപ് ഹൈക്കോടതിയിലേക്ക് കൈമാറാതെ ഒരു ഫോണ്‍ കൂടിയുണ്ടെന്നും അതിലെ വിവരങ്ങളാണ് ഏറ്റവും നിര്‍ണായകമെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഈ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പര്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ച് ഹൈക്കോടതിക്ക് കൈമാറും. ഒളിപ്പിച്ചതായി ആരോപിക്കുന്ന ഫോൺ ദിലീപ് ഉപയോഗിച്ചതിന്റെ ഫോൺ വിളി രേഖകളും (സിഡിആർ) അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. എവിടെ നിന്നാണു ഫോൺ വാങ്ങിയതെന്നു കണ്ടെത്തിയതായും സൂചനയുണ്ട്.













