സി.പി.എമ്മിന്റെ പേരില്‍ സ്വയം പ്രഖ്യാപിത സൈബര്‍ പോരാളിയായി സമൂഹമാധ്യമത്തില്‍ നിറഞ്ഞു നിന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി അഡ്വ. ജഹാംഗീറിനെതിരെ കോഴിക്കോട് സ്വദേശിനി ലൈംഗിക പീഢന പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 2021 മാര്‍ച്ച് മുതല്‍ പല മാസങ്ങളിലായി കോഴിക്കോട് നടക്കാവിലുള്ള ലോഡ്‌ജില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും വിവാഹം കഴിക്കാമെന്ന വാഗ്‌ദാനത്തില്‍ വിശ്വസിച്ചാണിതിന് സമ്മതിച്ചതെന്നും തന്നെ പിന്നീട് വഞ്ചിച്ചുവെന്നും കാണിച്ചാണ് യുവതിയുടെ പരാതി.

നേരത്തെ പാരലല്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് അവിടെ അധ്യാപകനായിരുന്ന ജഹാംഗീറുമായി അടുപ്പമുണ്ടായിരുന്നുവെന്നും അന്ന് അത് വളര്‍ന്ന് പ്രണയമായെങ്കിലും ജഹാംഗീര്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും യുവതി പറയുന്നു. പിന്നീട് താന്‍ വേറെ വിവാഹിതയായി. എന്നാല്‍ ആ ബന്ധം ഉലഞ്ഞപ്പോള്‍ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. ഈ ഘട്ടത്തില്‍ ജഹാംഗീര്‍ സമൂഹമാധ്യമത്തിലൂടെ വീണ്ടും പരിചയം പുതുക്കി അടുത്തു. ജഹാംഗീര്‍ വിവാഹമോചനം നേടാനിരിക്കയാണെന്നും തന്നെ കല്യാണം കഴിക്കാമെന്നും വാഗ്‌ദാനം നല്‍കി. താനതിന് സമ്മതിച്ചു. എന്നാല്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നും 34-കാരിയായ യുവതി മൊഴി നല്‍കിയതായി പറയുന്നു. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പല തവണ ഫോണ്‍വിളിച്ചെങ്കിലും ജഹാംഗീര്‍ ഫോണെടുത്തില്ല. മാത്രമല്ല തന്റെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് തന്നെ അപമാനിക്കയാണ് ചെയ്‌തത്. തന്നെ നിശബ്ദയാക്കാനായിരുന്നു ഇത്.
ജഹാംഗീറിനെതിരെ ഒട്ടേറെ പരാതികള്‍ സമാനമായി ഉയരുന്നതിനിടെ സി.പി.എമ്മിന്റെ സ്ഥിരം സൈബര്‍ പോരാളികളില്‍ പല പ്രമുഖരും തങ്ങള്‍ക്ക് ജഹാംഗീറുമായി ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് ഫേസ്‌ബുക്കില്‍ രംഗത്തു വന്നിട്ടുണ്ട്. തങ്ങളെ ജഹാംഗീര്‍ പുകഴ്‌ത്തിയിരുന്നത് ഇഷ്ടപ്പെട്ടിരുന്നെങ്കിലും വ്യക്തിപരമായി ഒരു പരിചയവും ഇല്ലെന്ന് പറഞ്ഞ് ഒഴിയാന്‍ വ്യഗ്രരാണ് ഇപ്പോള്‍ പലരും. ജഹാംഗീറിന്റെ സൗഹൃദം തങ്ങള്‍ക്ക് നാറ്റമായി മാറിയേക്കുമോ എന്ന ആധി പലരിലും വളര്‍ന്നിരിക്കുന്നു എന്നാണ് അവര്‍ പങ്കുവെച്ച പോസ്‌റ്റുകളില്‍ നിഴലിക്കുന്നത്.













