മണിപ്പൂരിൽ ബിജെപി പ്രവർത്തകർ തന്നെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടി സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് പ്രതിഷേധമുണ്ടായത്.പാർട്ടിക്കൊപ്പം നിന്നവരെ പരിഗണിക്കാതെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നവരെ സ്ഥാനാർഥി പട്ടികയിൽ പരിഗണിച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.
ബിജെപി പ്രവർത്തകർ, നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബീരൻ സിങിന്റെയും കോലം കത്തിച്ചു. പാർട്ടി ഓഫീസുകൾ തകർത്തു.പലയിടങ്ങളിലും പ്ലക്കാർഡുകളുമായി പ്രവർത്തകർ പ്രതിഷേധിച്ചു.സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് പല നേതാക്കളും പാർട്ടി വിട്ടു.
60 പേരുടെ പട്ടിക പ്രഖ്യാപിച്ചതിൽ പത്ത് പേരെങ്കിലും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നവരാണ്.
മണിപ്പൂരിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ പിസിസി അധ്യക്ഷൻ ഗോവിന്ദദാസ് കൊന്ദോയാമിനും സീറ്റ് നൽകിയിട്ടുണ്ട്.
60 സീറ്റുകളിൽ മൂന്നിടത്താണ് വനിതകൾ മത്സരിക്കുന്നത്. പട്ടികയിൽ ഒരു മുസ്ലീം സ്ഥാനാർഥിയുമുണ്ട്.
മുഖ്യമന്ത്രി ബീരൻ സിങ്, ഹെയ്ങാങ് മണ്ഡലത്തിൽ നിന്നും ബിസ്വജത് സിങ്, തോങ്യു മണ്ഡലത്തിൽ നിന്നും ജനവിധി തേടും.
2017ൽ 21 സീറ്റുകളിൽ മാത്രമാണ് വിജയിച്ചതെങ്കിലും ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചിരുന്നു. 16 കോൺഗ്രസ് എംഎൽഎമാരാണ് അഞ്ച് വർഷത്തിനുള്ളിൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.













