• Home
  • kerala
  • പ്രതിഫലം കിട്ടിയാല്‍ ലോകായുക്ത എന്തും ചെയ്യും…ജസ്റ്റിസ്‌ സിറിയക്‌ ജോസഫിനെ വിമര്‍ശിച്ച്‌ കെ.ടി.ജലീല്‍…പിണറായിയാണ്‌ നിയമിച്ചത്‌?

പ്രതിഫലം കിട്ടിയാല്‍ ലോകായുക്ത എന്തും ചെയ്യും…ജസ്റ്റിസ്‌ സിറിയക്‌ ജോസഫിനെ വിമര്‍ശിച്ച്‌ കെ.ടി.ജലീല്‍…പിണറായിയാണ്‌ നിയമിച്ചത്‌?

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തുചെയ്യാനും മടിക്കാത്തയാളാണ്‌ ലോകായുക്തയെന്ന്‌ ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫിനെ പേരു പറയാതെ വിമര്‍ശിച്ച്‌ മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ജലീൽ എഴുതി.
എന്നാല്‍ ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫിനെ ലോകായുക്തയായി നിര്‍ദ്ദേശിച്ചത്‌ പിണറായി വിജയനാണെന്നും ജലീലിന്റെ ജല്‍പനങ്ങള്‍ക്ക്‌ മുഖ്യമന്ത്രി മറുപടി പറയണമെന്നും മുന്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പ്രസ്‌താവിച്ചു.

ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് :

മഹാത്മാഗാന്ധിയുടെ കയ്യില്‍ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്‌സെയുടെ കയ്യില്‍ കിട്ടിയാല്‍ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നത്. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യും.

മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താന്‍ കഴിയാതെ പത്തി മടക്കി പിന്‍വാങ്ങിയപ്പോഴാണ് പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് പുതിയ ”കത്തി” കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ‘മാന്യനെ’ ഇപ്പോള്‍ ഇരിക്കുന്ന പദവിയില്‍ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കരിനെ അസ്ഥിരപ്പെടുത്താനാണ് യുഡിഎഫ് നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത നിയമം കേരളത്തില്‍ മാത്രം വേണമെന്ന വാശിക്ക് പുല്ലു വില പോലും ജനങ്ങള്‍ കല്‍പ്പിക്കില്ല.

2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബര്‍ 14 ന് വൈസ് ചാന്‍സലര്‍ പദവി സഹോദര ഭാര്യ ഏറ്റതിന്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാന്‍ കടകളില്‍ പോലും കിട്ടും. ‘ജാഗരൂഗരായ’ കേരളത്തിലെ മാധ്യമങ്ങള്‍ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാന്‍ പോകുന്നില്ല. ‘പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍” എന്നല്ലേ പ്രമാണം. അതിനു ഞാന്‍ നിമിത്തമായി എന്നു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *