കൊവിഡ് വ്യാപനവും തുടർന്നുണ്ടായ ലോക രാജ്യങ്ങളുടെ ലോക്ഡൗണും ഭൂമിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ആളുകൾ പുറത്തിറങ്ങാതിരുന്നതിനാൽ ഫോസിൽ ഇന്ധനങ്ങളുടെ (പെട്രോൾ, ഡീസൽ) ഉപയോഗം വളരെ കുറഞ്ഞു. അതുകൊണ്ടുതന്നെ ഈ കാലയളവിൽ മലിനമായി കിടന്നിരുന്ന വായുവും വെള്ളവും ശുദ്ധമായി.
എന്നാൽ ഈ മാറ്റങ്ങൾക്കെല്ലാം പുറമെ മറ്റൊരു പ്രധാനപ്പെട്ട മാറ്റവും ലോക്ഡൗൺ സമയത്ത് ഭൂമിയിൽ സംഭവിച്ചിട്ടുണ്ട്. ഇടിമിന്നൽ കുറഞ്ഞു. 2019 നെ അപേക്ഷിച്ച് 2020 പകുതി ആയപ്പോഴേക്കും ഇടിമിന്നൽ ആഗോള തലത്തിൽ തന്നെ 8 ശതമാനം കുറഞ്ഞെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
എയറോസോൾ എന്നു വിളിക്കപ്പെടുന്ന ചെറിയ കണങ്ങളുടെ സാന്നിദ്ധ്യം അന്തരീക്ഷത്തിൽ കുറഞ്ഞതാണ് മിന്നലിന്റെ കുറവിനും കാരണമായിരിക്കുന്നത്.വാഹനങ്ങൾ ഓടിക്കുന്നതും, ഫാക്ടറികൾ പ്രവർത്തിപ്പിക്കാനായി ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുകയും കത്തിക്കുകയും ചെയ്യുന്നതും എയറോസോൾ അന്തരീക്ഷത്തിലേക്ക് എത്തുന്നതിനു കാരണമാകും. ഇത് ഇടിമിന്നലിന് വഴിയൊരുക്കുകയും ചെയ്യും.
എന്നാൽ ലോക്ഡൗൺ സമയത്ത് എയറോസോളിന്റെ പുറന്തള്ളൽ കുറഞ്ഞിരുന്നു. അതുപോലെ വിമാനയാത്രയിൽ നിന്നുള്ള മലിനീകരണവും ഈ കാലയളവിൽ എയറോസോൾ പുറന്തള്ളുന്നത് കുറച്ചിരുന്നു.” — ഗവേഷകർ നടത്തിയ പഠനം പറയുന്നു.
മാത്രമല്ല 2021 ഡിസംബറിൽ ന്യൂ ഓർലിയാൻസിൽ നടന്ന അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ മീറ്റിംഗിലും, അന്തരീക്ഷത്തിലെ എയറോസോളുകളുടെ കുറവ് മിന്നലിലെ ഇടിവുമായി പൊരുത്തപ്പെടുന്നതായി കാണിക്കുന്ന കണ്ടെത്തലുകൾ ഗവേഷകർ അവതരിപ്പിച്ചിരുന്നു.
“മേഘങ്ങൾക്കും ഭൂമിക്കും ഇടയിലോ അല്ലെങ്കിൽ മേഘങ്ങൾക്കുള്ളിലോ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ കാരണമുണ്ടാകുന്ന വൈദ്യുത ഡിസ്ചാർജാണ് മിന്നൽ. മിക്ക മിന്നലുകളും മേഘങ്ങൾക്കുള്ളിലാണ് സംഭവിക്കുന്നത്. ഭൂമിയിൽ നിന്ന് അന്തരീക്ഷത്തിലെത്തുന്ന എയറോസോളുകൾ ജലബാഷ്പം ശേഖരിക്കുകയും ഇവ മേഘങ്ങൾക്കിടയിൽ തുള്ളികളായി തങ്ങി നിൽക്കുകയും ചെയ്യും. ഈ തുള്ളികൾ പിന്നീട് ആലിപ്പഴം, ഐസ്, മഞ്ഞ് എന്നിവയായി രൂപപ്പെടുകയും ചെയ്യും. ഇവ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ മഴ മേഘങ്ങളും ഭൂമിയും തമ്മിലുള്ള അസന്തുലിതാവസ്ഥ വർധിപ്പിക്കുകയും പലപ്പോഴും മഴ മേഘങ്ങളുടെ താഴ്ന്ന ഭാഗത്ത് നെഗറ്റീവ് ചാർജ് രൂപപ്പെടുകയും ചെയ്യുന്നു.
ഈ സമയത്ത് ഭൂമിയിലെ ഉയരമുള്ള വസ്തുക്കൾ, കെട്ടിടങ്ങൾ, മരങ്ങൾ, ടവറുകൾ എന്നിവ പോസിറ്റീവ് ചാർജ്ജായി മാറുകയും ചെയ്യുന്നു. ഈ രണ്ട് ചാർജുകൾക്കിടയിലൂടെ വൈദ്യുതി കടന്നു പോകുന്നതാണ് മിന്നലിന് കാരണമാകുന്നത്.” — കണ്ടെത്തലുകൾ അവതരിപ്പിച്ച മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഫിസിക്കൽ മെറ്റീരിയോളജിസ്റ്റായ എർലെ വില്യംസ് പറഞ്ഞു.
മൂന്ന് വ്യത്യസ്ത രീതികൾ ഉപയോഗിച്ചാണ് ഗവേഷക സംഘം മിന്നൽ ഉണ്ടാകുന്നുണ്ടോ, അതിന്റെ ആവൃത്തിയിലുള്ള മാറ്റം എന്നിവ അളന്നത് എന്നാണ് എർലെ വില്യംസ് പറയുന്നത്. എല്ലാ രീതികളും ഒരേ ഫലം തന്നെയാണ് കാണിച്ചത്. എയറോസോളുകളുടെ അളവ് പരിശോധിച്ചതാണ് അതിൽ ആദ്യത്തെ രീതി. എയറോസോളുകളുടെ അളവ് കുറവുള്ള പ്രദേശങ്ങളിൽ ഇടിമിന്നലും കുറവായിരുന്നു.നിരവധി ഇൻട്രാക്ലൗഡ് ഫ്‌ളാഷുകൾ (ഏറ്റവും സാധാരണമായി കാണുന്ന മിന്നൽ) നിരീക്ഷിച്ചതാണ് അതിലെ മറ്റൊരു രീതി.
2018, 2020 എന്നീ വർഷങ്ങളിലെ മാർച്ച് മുതൽ മെയ് വരെയുള്ള മൂന്ന് മാസങ്ങളാണ് വില്യംസും സഹപ്രവർത്തകരും നിരീക്ഷിച്ചത്. തുടർന്ന് 2018 ൽ ഈ മാസങ്ങളിൽ ഉണ്ടായ ഇടിമിന്നലിന്റെ 19 ശതമാനം കുറവ് മിന്നലാണ് 2020 ൽ ഇതേ മാസങ്ങളിൽ ഉണ്ടായത് എന്ന് കണ്ടെത്തുകയും ചെയ്തു. ‘ ഷൂമാൻ അനുരണനങ്ങൾ’ എന്ന ആഗോള വൈദ്യുതകാന്തിക അനുരണനങ്ങൾ പരിശോധിച്ചതാണ് മൂന്നാമത്തെ രീതി. അവയുടെ തീവ്രത മിന്നലുകളുടെ എണ്ണത്തിന് ആനുപാതികമാണ്.ഈ പരിശോധനയിൽ നിന്നും 2020 ൽ ഇടിമിന്നൽ കുറവാണെന്ന് മനസിലായതായി വില്യംസ് പറഞ്ഞു.
തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ്, ആഫ്രിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇടിമിന്നലിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. എന്നാൽ യു.എസിനെ സംബന്ധിച്ചിടത്തോളം ഇടിമിന്നലിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. അവിടെ അടിക്കടി ഉണ്ടാകുന്ന കാട്ടുതീയാണ് വലിയ തോതിലുള്ള എയറോസോൾ അന്തരീക്ഷത്തിലേക്ക് എത്താൻ കാരണമാകുന്നത്.
ഓരോ വർഷവും ഏകദേശം 20 മില്യൺ മിന്നലാക്രമണങ്ങൾ യു.എസിൽ ഉണ്ടാകുന്നുണ്ടെന്നാണ് ഹാർവാർഡ്യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ പറയുന്നത്.വിവിധ രാജ്യങ്ങളെ നിരീക്ഷിക്കുമ്പോൾ 2020 പകുതി വരെ, ഇടിമിന്നലേറ്റ് നിരവധി ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്.
ഇന്ത്യയുടെ സ്ഥതിയും വ്യത്യസ്തമല്ല. മധ്യപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മിന്നലാക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്. മധ്യപ്രദേശാണ് ഇടിമിന്നലിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം. 2019 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 150 പേരാണ് ഇവിടെ ഇടിമിന്നലേറ്റ് മരിച്ചത്. ഈ രണ്ട് മാസങ്ങളിൽ 6.25 ലക്ഷം ഇടിമിന്നലുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രൂപപ്പെട്ടിരുന്നു എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം.
















