അരുണാചൽ അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം . ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി അരുണാചൽ പ്രദേശിലെ സിയാംഗ് ജില്ലയിൽ നിന്ന് പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി. ലുംഗ്‌താ ജോർ പ്രദേശത്ത് നിന്ന് മിരം തരോൺ എന്ന കൗമാരക്കാരനെയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയത്. സംസ്ഥാനത്തെ എം പിയായ തപിർ ഗാവോയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.
ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിലെ സംഘർഷങ്ങൾ സംബന്ധിച്ച് സൈനികതല ചർച്ചകൾ നടക്കുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം. 2020 സെപ്തംബറിലും സമാന രീതിയിൽ ചൈനീസ് സൈന്യം അരുണാചൽ പ്രദേശിൽ നിന്ന് അഞ്ച് ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് ഇവരെ പുറത്തുവിട്ടത്.













