ഉത്തർപ്രദേശിൽ ബിജെപി മന്ത്രിമാരെ ഒന്നിനുപുറകെ ഒന്നായി തങ്ങളുടെ പാളയത്തിലെത്തിക്കുന്ന സമാജ്‌വാദി പാർട്ടിക്ക് കനത്ത പ്രഹരം നൽകിക്കൊണ്ട് മുൻ മുഖ്യമന്ത്രിയും എസ്പി സ്ഥാപകനുമായ മുലായം സിങ് യാദവിന്റെ ഇളയ മരുമകൾ അപർണ യാദവ് ബുധനാഴ്ച ബിജെപിയിൽ ചേരുന്നു. എന്നാൽ, അപർണയോ ബിജെപിയോ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അപർണ വൈകുന്നേരത്തോടെ ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു.

ബുധനാഴ്ച രാവിലെ 10 മണിക്ക് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് അപർണ പാർട്ടിയിൽ ചേരുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. മുലായം സിംഗ് യാദവിന്റെ രണ്ടാം ഭാര്യ സാധന യാദവിന്റെ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ.
2017ൽ ലഖ്‌നൗ കാന്റിൽ നിന്ന് അപർണ യാദവ് മത്സരിച്ചു പരാജയപ്പെട്ടിരുന്നു . ഈ സീറ്റ് കിട്ടണം എന്നതാണ് അപർണയുടെ ആവശ്യം. ഇത് സമാജ് വാദി പാർട്ടി അംഗീകരിച്ചില്ല. പാർട്ടി വിടാൻ ഇതാണ് കാരണം. എന്നാൽ അപർണയ്ക്ക് ബിജെപിയിലും ടിക്കറ്റ് ലഭിക്കുന്നത് അത്ര എളുപ്പമല്ല. 2017ലെ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന റീത്ത ബഹുഗുണയും സീറ്റ് തന്റെ മകന്വേണ്ടി ആവശ്യപ്പെടുന്നുണ്ട്.













