പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (70) അന്തരിച്ചു. കോവിഡ് ബാധിതനായ അദ്ദേഹത്തെ ശ്വാസംമുട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1973ല്‍ പുറത്തിറങ്ങിയ ജീസസ് എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനമൊരുക്കിയത്. രണ്ടായിരത്തോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ അദ്ദേഹം നാന്നൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ജനുവരി 14ന് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം സന്നിധാനത്തെത്തി അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.
1973ൽ ജീസസ് എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തെത്തിയത്. ഈ ചിത്രത്തിലെ പി.ജയചന്ദ്രനും പി.ലീലയും ചേർന്ന് പാടിയ ‘ഓശാന..ഓശാന’ എന്ന ഗാനം വഴി അദ്ദേഹത്തിന്റെ സ്ഥാനം ചലച്ചിത്ര ലോകത്ത് ഉറപ്പിക്കപ്പെട്ടു.പിന്നീട് പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തു. പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാന്റെ മുല്ല കൊച്ചുമുല്ല തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളും ഹിറ്റായി. അമ്പാടി തന്നിലൊരുണ്ണി എന്ന ചിത്രത്തിലെ റീ റെക്കോഡിംഗിന് എ.ആർ റഹ്‌മാൻ കീബോർഡ് വായിച്ചിരുന്നു.അയ്യപ്പ ഭക്തിഗാനങ്ങളിൽ പ്രസിദ്ധമായ 1982ൽ പുറത്തിറങ്ങിയ സ്വാമി സംഗീതത്തിലെ മുഴുവൻ ഗാനങ്ങളും അന്ന് ഹിറ്റായി. സ്വാമി സംഗീതം ആലപിക്കും, എന്മനം പൊന്നമ്പലം, വൃശ്ചിക പൂംപുലരി,ശബരിഗിരി നാഥാ എന്നിവ അവയിൽ ചിലതാണ്. എല്ലാ ദുഖവും തീർത്തുതരൂ എന്റയ്യാ എന്ന പാട്ട് ശബരിമല ഭക്തരുടെ നിത്യ ഹരിത ഗാനമാണ്.













