പാകിസ്താനിലെ ലാഹോറിൽ PUBG എന്ന ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്തിൽ 14 വയസുകാരൻ അമ്മയും പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരും ഉൾപ്പെടെയുള്ള തന്റെ കുടുംബത്തെ മുഴുവൻ വെടിവച്ചു കൊന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം.
നാഹിദ് മുബാറക് എന്ന 45 കാരിയായ ആരോഗ്യപ്രവര്‍ത്തകയും മൂന്നു മക്കളുമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. അക്രമാസക്തമായ ഉള്ളടക്കത്തിന്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെടുന്ന ജനപ്രിയ ഗെയിമായ PUBG (PlayerUnknown’s Battlegrounds) ന് അടിമയായ ആൺകുട്ടി, അതിന്റെ സ്വാധീനത്തിൽ അമ്മയെയും സഹോദരങ്ങളെയും കൊന്നതായി സമ്മതിച്ചു. ഓൺലൈൻ ഗെയിം കളിക്കാൻ ദിവസത്തിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിനാൽ കുട്ടിക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നു സംശയിക്കുന്നു.
പഠനത്തിൽ ശ്രദ്ധ ചെലുത്താത്തതിനും പബ്ജി കളിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നതിനും നഹിദ് കുട്ടിയെ ശാസിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവ ദിവസവും നഹിദ് ഈ വിഷയത്തിൽ കുട്ടിയെ ശകാരിച്ചു.
രാത്രി എല്ലാവരും ഉറങ്ങുമ്പോൾ കുട്ടി അലമാരയിൽ നിന്ന് അമ്മയുടെ പിസ്റ്റൾ പുറത്തെടുത്ത് മാതാവിനെയും മൂന്ന് സഹോദരങ്ങളെയും വെടിവച്ചു കൊല്ലുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയത്. എന്നാല്‍ താന്‍ വീടിന്റെ മുകള്‍നിലയിലായിരുന്നു എന്നും കുടുംബം എങ്ങിനെയാണ് മരണപ്പെട്ടത് എന്ന് അറിയില്ലെന്നുമാണ് കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്.
ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട് ലാഹോറിൽ നടക്കുന്ന നാലാമത്തെ കുറ്റകൃത്യമാണിതെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഗെയിമിംഗ് ഡിസോർഡറിനെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അന്താരാഷ്ട്ര രോഗങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.