ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച സംഭവത്തില്‍ മുന്‍ യു.എസ്. പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ്, മുന്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും വിചാരണ നേരിടണമെന്നും അല്ലെങ്കില്‍ അവരോട് മുസ്ലീങ്ങള്‍ പ്രതികാരം ചെയ്യുമെന്നും ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റൈസി പ്രസ്‌താവിച്ചു.
ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ രണ്ടാം വാർഷികത്തിൽ സംസാരിക്കവെയാണ് ഇറാൻ പ്രസിഡന്റ് പ്രതികരിച്ചത്. ഇസ്ലാമിക നിയമങ്ങള്‍ പ്രകാരം ഇവരെ വിചാരണ ചെയ്യുകയും വിധിക്കുകയും വേണം. ദൈവത്തിന്റെ വിധി ഇവര്‍ക്കെതിരെ നടപ്പാക്കണം. രക്തപ്പണം കൈപ്പറ്റാന്‍ ഇരയുടെ കുടുംബം വിസമ്മതിച്ചാല്‍ കുറ്റവാളിയെ വധിക്കാന്‍ ഇസ്ലാമിക നിയമങ്ങള്‍ അനുവദിക്കുന്നു-റെയ്‌സി പറഞ്ഞു.

എലൈറ്റ് റെവല്യൂഷണറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ കമാൻഡറായ സുലൈമാനി 2020 ജനുവരി 3-ന് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ട ഡ്രോൺ ആക്രമണത്തിൽ ഇറാഖിൽ കൊല്ലപ്പെടുകയായിരുന്നു. സുലൈമാനി വധത്തില്‍ ട്രംപിനും മൈക്ക് പോംപിയോയ്‌ക്കുമെതിരെ ഇറാന്‍ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
കൊലപാതകം നടന്ന് ദിവസങ്ങൾക്ക് ശേഷം, സ്വയരക്ഷയ്ക്കാണ് കൊന്നതെന്ന് അമേരിക്ക ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
സുലൈമാനിയെ കൊല്ലാൻ ട്രംപിന് വ്യക്തമായ അധികാരമുണ്ടെന്നും സുലൈമാനി അമേരിക്കയുടെ “നിയമപരമായ സൈനിക ലക്ഷ്യം” ആണെന്നും മുൻ യുഎസ് അറ്റോർണി ജനറൽ വില്യം ബാർ ഇപ്പോൾ പ്രതികരിക്കുന്നു.
സുലൈമാനിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഞായറാഴ്ച ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാൻ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പുകളുടെ നൂറുകണക്കിന് അനുയായികൾ ഒത്തുകൂടി അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് ടെഹ്‌റാൻ പറയുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സിനെയും ഇസ്രായേലിനെയും പ്രതിക്കൂട്ടിൽ നിർത്താൻ ഞായറാഴ്ച ഇറാൻ യുഎൻ രക്ഷാസമിതിയോട് ഒരു കത്തിൽ ആവശ്യപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ പറഞ്ഞു.















