തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ആസൂത്രണം ചെയ്‌ത പാതയില്‍ മമത ബാനര്‍ജി ഇന്ത്യയിലെ ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ ഐക്കണ്‍ ആയി മാറുകയാണ്. അവര്‍ മുംബൈയില്‍ ഇന്ന് എന്‍.സി.പി. തലവന്‍ ശരദ് പവാറിനെ കണ്ട ശേഷം നടത്തിയ പ്രസ്‌താവന- കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ. ഇപ്പോള്‍ ഇല്ല എന്ന പ്രതികരണം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ ദിശയായി മാറിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലല്ലാതെ ബി.ജെ.പി.ക്കെതിരെ പ്രതിപക്ഷമുന്നണി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യമാണ് മമതയുടെ മനസ്സിലുള്ളത്. രാഹുല്‍ ഗാന്ധിയെ മമത പരിഹസിക്കുകയും ചെയ്‌തു. എപ്പോഴും വിദേശത്ത് താമസിച്ചാല്‍ പിന്നെ എങ്ങിനെ പ്രവര്‍ത്തിക്കും എന്നാണ് മമത രാഹുലിനെ ഉദ്ദേശിച്ച് ചോദിച്ചത്.
ശരദ് പവാറും മംമ്തയും തമ്മിൽ സിൽവർ ഓക്ക് അപ്പാർട്ട്‌മെന്റിൽ ഒരു മണിക്കൂറോളം സംഭാഷണം നടന്നു. മഹാരാഷ്ട്രയും പശ്ചിമ ബംഗാളും തമ്മിൽ പഴയ ബന്ധമുണ്ടെന്ന് യോഗത്തിന് ശേഷം എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. “ഇന്നലെ മുഖ്യമന്ത്രി മമത ബാനർജി ആദിത്യ താക്കറെയെയും സഞ്ജയ് റാവുത്തിനെയും കണ്ടിരുന്നു, ഇന്ന് അവർ ഇവിടെ വന്നത് രാഷ്ട്രീയ ചർച്ചയ്ക്കാണ്,” പവാർ പറഞ്ഞു. ബംഗാളിലെ വിജയത്തെക്കുറിച്ചുള്ള തന്റെ അനുഭവം മമത പങ്കു വെച്ചതായും പവാർ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ഈ പുതിയ മുന്നണിയിൽ ചേരാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ട പവാർ, ഭാരതീയ ജനതാ പാർട്ടിയെ എതിർക്കുന്നവർക്ക് ഞങ്ങളോടൊപ്പം നിൽക്കാമെന്നും ബിജെപിക്കെതിരെ പോരാടാമെന്നും പറഞ്ഞു. 2024ൽ ആരു നയിക്കുമെന്നത് പിന്നീടുള്ള വിഷയമാണ്. ആദ്യം എല്ലാവരും ഒരു പ്ലാറ്റ്ഫോമിൽ വരണം.