പ്രമുഖ മോഡലും നര്‍ത്തകിയുമായ സണ്ണി ലിയോണിന്റെ നൃത്തവും പാട്ടുരംഗങ്ങളും ഹിന്ദുവികാരം വ്രണപ്പെടുത്തുന്നുവെന്നും ഉടനെ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ വെറുതെ വിടില്ലെന്നും മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ ‘മധുബന്‍ മേം രാധികാ നാച്ചെ’ മൂന്നു ദിവസത്തിനുള്ളിൽ പിൻവലിക്കുകയും അണിയറപ്രവർത്തകർ മാപ്പു പറയുകയും ചെയ്തില്ലെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നു മധ്യപ്രദേശ് നരോത്തം മിശ്ര പറഞ്ഞു.

‘ചില ആളുകൾ ഹിന്ദുവികാരങ്ങളെ നിരന്തരം വ്രണപ്പെടുത്തുന്നു. ‘മധുബൻ മേ രാധിക നാച്ചെ’ എന്ന വീഡിയോ ആൽബം അത്തരത്തിലുള്ളതാണ്. മൂന്നു ദിവസത്തിനകം മാപ്പ് പറഞ്ഞ്, പാട്ടു നീക്കം ചെയ്തില്ലെങ്കിൽ നടപടിയെടുക്കും.’– മിശ്ര പറഞ്ഞു. ‘മാ രാധ’യെ ആരാധിക്കുന്ന നിരവധി ആളുകളുടെ വികാരത്തെ ആൽബം വ്രണപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ഡിസംബർ 22ന് യുട്യൂബിൽ റിലീസ് ചെയ്ത മ്യൂസിക് ആൽബം, ഞായറാഴ്ചവരെ ഒരു കോടിപേർ കണ്ടിട്ടുണ്ട്.













