ജാർഖണ്ഡ് നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ നാലാം ദിവസം ആൾക്കൂട്ട കൊലപാതകങ്ങൾക്ക് വധശിക്ഷ നൽകുന്ന ബിൽ പാസാക്കി. പാർലമെന്ററി കാര്യ മന്ത്രി ആലംഗീർ ആലമാണ് ബിൽ അവതരിപ്പിച്ചത്. ചർച്ചയ്ക്കിടെ ബിജെപി എംഎൽഎമാർ ബഹളം വച്ചു. ചില വിഭാഗങ്ങളോടുള്ള പ്രീണനം ആണ് ബിൽ എന്ന് ബിജെപി അംഗങ്ങൾ ആരോപിച്ചു.
സംസ്ഥാനത്ത് ഇനി ആൾക്കൂട്ടക്കൊല ആരോപിക്കുന്ന കേസിൽ കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. ഇതോടൊപ്പം 10 ലക്ഷം രൂപ പിഴയും ചുമത്താം. ആക്രമണത്തിൽ പരിക്കേറ്റാൽ കുറ്റവാളിക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒന്നു മുതൽ മൂന്നു ലക്ഷം രൂപ വരെ പിഴയും ചുമത്തപ്പെടാം . ഗുരുതരമായ പരിക്കിന് 10 വർഷം തടവ് ശിക്ഷ ലഭിക്കും. ഇപ്പോൾ പശ്ചിമ ബംഗാളിൽ ആണ് ഇത്തരമൊരു നിയമം നിലവിലുള്ളത്.













