അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിലെ ഗുരു ഗ്രന്ഥസാഹിബിൽ അതിക്രമിച്ചു കടന്ന് കൃപാൺ കൈക്കലാക്കി എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നതിന് പിറകേ സമാനരീതിയിലുള്ള സംഭവം കപൂർത്തല ഗുരുദ്വാരയിലും. നിജാംപൂർ ഗ്രാമത്തിലാണ് സംഭവം. സിഖ് വിശ്വാസികളുടെ പതാകയായ നിഷാൻ സാഹിബിനെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വെളുപ്പിന് നാല് മണിക്ക് യുവാവ് നിഷാൻ സാഹിബിനെ അപമാനിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്ന് കാണിച്ച് കപുർത്തല ഗുരുദ്വാരയിലെ രക്ഷാധികാരി അമർജിത്ത് സിംഗ് ഒരു ഫേസ്ബുക്ക് ലൈവ് ഇട്ടിരുന്നു. ഇതിനെ തുടർന്നാണ് യുവാവിനെ നാട്ടുകാർ പിടികൂടുന്നത്.
പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജനക്കൂട്ടം അതിനനുവദിക്കാതെ തങ്ങളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന് വാദിച്ചു. ഇത് പൊലീസുമായി സംഘര്‍ഷത്തിനിടയാക്കി. ആ തിക്കിലും തിരക്കിലും പെട്ടാണ് ആരോപണവിധേയനായ യുവാവ് മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.













