പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയ നടപടിയെ വിമര്‍ശിച്ച് സിപിഎം ദേശീയ നേതൃത്വം. ബിൽ പാർലമെന്റിൽ വന്നാൽ എതിർക്കുമെന്ന് പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് പോളിറ്റ് ബ്യൂറോ അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇപ്പോള്‍ വിവാഹ പ്രായം 18ല്‍ നിന്നും 21 ആക്കേണ്ട കാര്യമില്ലെന്നും വിഷയത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും കോടിയേരി ദല്‍ഹിയില് മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയതില്‍ വിമര്‍ശനവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും സിപിഎം നേതാവ് ബൃന്ദ കാരാട്ടും സിപിഐ നേതാവ് ആനി രാജയും ഇന്നലെ രംഗത്തെത്തിയിരുന്നു.













