മുസ്ലിംലീഗ് കോഴിക്കോട്ട് കഴിഞ്ഞ ദിവസം നടത്തിയ വഖഫ് സംരക്ഷണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും തമ്മിലുള്ള വിവാഹ ജീവിതം വ്യഭിചാരമാണെന്ന് പ്രസ്‌താവിച്ചത് കേരളത്തിലെ എല്ലാ കോണുകളില്‍ നിന്നുമുള്ള പ്രതിഷേധത്തിനിടയാക്കിയതോടെ മുസ്ലീംലീഗ് ഒറ്റപ്പെട്ടു. അത്യധികം ആക്ഷേപകരമായ പ്രസംഗത്തില്‍ വന്‍ സമ്മര്‍ദ്ദത്തിലായ ലീഗ് കോഴിക്കോട്ടെ യോഗം ഉല്‍ഘാടനം ചെയ്‌ത ഉന്നതാധികാരസമിതിയംഗത്തെക്കൊണ്ട് മന്ത്രി റിയാസിനെ ഫോണില്‍ വിളിപ്പിച്ചു ഖേദം പ്രകടിപ്പിച്ചു. രാഷ്ട്രീയ വിമർശനമാകാമെന്നും അതു വ്യക്തിപരമാകുന്നത് അംഗീകരിക്കാനാവില്ലെന്നുംആണ് ലീഗിന്റെ നിലപാടെന്ന് സാദിഖലി തങ്ങൾ റിയാസിനോട് പറഞ്ഞതായാണ് വാർത്ത.













