ഇടുക്കി ഡാം ചൊവ്വാഴ്ച തുറക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മഴ ശക്തമായതിനെത്തുടര്‍ന്നാണിത്. ചൊവ്വാഴ്ച 11 മണിക്കാണ് അണക്കെട്ട് തുറക്കുക.
2403 അടിയാണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി.നിലവിൽ ഡാമിൽ ശേഷിയുടെ 93.17 ശതമാനം വെള്ളം നിറഞ്ഞിട്ടുണ്ട്.
ഷട്ടറുകൾ അൻപത് സെൻറീമീറ്റർ വീതമാണ് ഉയർത്തുവാൻ തീരുമാനമായിരിക്കുന്നത്. ഡാം തുറക്കുമ്പോൾ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുകുക. 64 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസ്സങ്ങൾ നീക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നുചേർന്ന ഉന്നത തല യോഗത്തിൽ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം പൂർണതോതിലാക്കി. ആകെയുളള ആറിൽ 5 ജനറേറ്ററുകളും പ്രവർത്തിപ്പിക്കുന്നുണ്ട്. 3-ാം നമ്പർ ജനറേറ്ററിന്റെ അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കും.