തിരശ്ശീലയ്‌ക്കുള്ളിലെ യാഥാര്‍ഥ്യങ്ങള്‍ മറനീക്കാന്‍ ആര് മുന്നില്‍ നടക്കും…സമൂഹത്തിന്റെ ചോദ്യം ഇതാണല്ലോ. ഇക്കാര്യത്തില്‍ മലയാളത്തിലെ ടെലിവിഷന്‍ ചാനലുകളുടെ നില എന്താണ്…..
രണ്ടും കല്‍പ്പിച്ചാണ്ഏഷ്യാനെറ്റ് ന്യുസ്. പോലീസ് മേധാവി ലോകനാഥ്‌ബെഹ്‌റ തുടങ്ങി മോൻസൻ മാവുങ്കലിന്റ തട്ടിപ്പിന് ഇരയായ മുഴുവന്‍ ആളുകളെയും തുറന്ന് കാണിക്കാന്‍ തന്നെയാണ് പുറപ്പാട്. മാവുങ്കലിനെ കുറിച്ച് പ്രത്യേക പരിപാടി, ന്യുസ് അവര്‍ ചര്‍ച്ച ഇപ്പോള്‍ നേര്‍ക്ക് നേര്‍ പരിപാടിയും. ലാബെല്ലാ എത്രയോ തട്ടിപ്പുകള്‍. നേര്‍ക്ക് നേര്‍ അവതാരകന്‍ പി.ജി.സുരേഷ് കുമാര്‍ പറയുന്നുണ്ട്.
എന്നാല്‍, സാധാരണ ജനങ്ങളില്‍ സ്വഭാവികമായും ഉയരുന്ന സംശയമുണ്ട്. എല്ലാ തട്ടിപ്പുകളും പുറത്ത് വന്നതിന് ശേഷമാണ് മാധ്യമങ്ങള്‍ അതിന് പിന്നാലെ പോകുന്നത്. എന്ത് കൊണ്ട് ഈ തട്ടിപ്പുകാരെ അതിന് മുമ്പ് തുറന്ന് കാണിക്കാന്‍ കഴിയാതെ പോകുന്നു? രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വെള്ളി കാശ് എന്ന് പറഞ്ഞ് എന്തെങ്കിലും കാണിക്കുമ്പാള്‍ അതിനെ കുറിച്ച് അന്വേഷിക്കാന്‍ മാധ്യമങ്ങളും തയ്യാറാകേണ്ടതായിരുന്നില്ലേ?
നേര്‍ക്ക് നേരില്‍ പറഞ്ഞത് പോലെ അവതാരങ്ങള്‍ ഇനിയും ഉണ്ടാകാം. ആള്‍ ദൈവങ്ങള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നവരാണ് മലയാളികള്‍. ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെടാതിരിക്കാന്‍ മൊബൈലില്‍ വരുന്ന ഒടിപി മറ്റാര്‍ക്കും നല്‍കരുതെന്ന് എത്ര പറഞ്ഞാലും മലയാളി അനുസരിക്കില്ല. വേഗത്തില്‍ പണക്കാരാകാന്‍, തട്ടിപ്പിന് നിന്ന് കൊടുക്കുകയാണ് മലയാളി. ബോധവല്‍ക്കരിക്കേണ്ട പോലീസാണ് ഇവിടെ തട്ടിപ്പിന് കുട പിടിച്ചത്.
നേര്‍ക്ക് നേര്‍ ചര്‍ച്ചയില്‍ പറഞ്ഞത് പോലെ തട്ടിപ്പിന് തയ്യാറെടുക്കുന്നവര്‍ ആദ്യം കൂട്ട് പിടിക്കുക ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും സിനിമാ താരങ്ങളെയുമാണ്. എല്ലാ തട്ടിപ്പുകളിലും അങ്ങനെ ആരെങ്കിലുമൊക്കെ കാണും. ഇവിടെയും അങ്ങനെ ചിലര്‍ വന്നു. ഒപ്പം പ്രവാസി സംഘടനയുടെ ബാനറും. പാസ്‌പോര്‍ട്ട് പോലുമില്ലാത്തയാളാണ് പ്രവാസി സംഘടനയടെ നേതാവായത്. ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാട്ടിയത് പോലെ ഇതൊരു ചങ്ങലയാണോ, ഇതില്‍ സഹകരിച്ച ഉന്നതര്‍ക്ക് എന്ത് കിട്ടി?
ഉന്നതരെ പറ്റിച്ച മോൻസനും നിരവധി ആരാധകരുണ്ടെന്നതാണ് രസകരം. താര പരിവേഷമാണെന്ന് നേര്‍ക്ക് നേര്‍ പറയുന്നു. ആ ടീച്ചര്‍ പറഞ്ഞത് പോലെ ഈ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇത്രയും ചരിത്ര ബോധമേയുള്ളോ? ടിപ്പുവിന്റ കസേര, വാള്‍, മുഹമ്മദ് നബി ഉപയോഗിച്ച പായ് എന്നൊക്കെ പറയുേമ്പാള്‍ ഇവര്‍ അപ്പാടെ വിശ്വസിച്ചു.
പി.ജി.സുരേഷ് കുമാര്‍ പറയുന്നത് പോലെ ഈ തട്ടിപ്പുകാരുടെ നിക്ഷേപം ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധമാണ്. ആ ബന്ധങ്ങളാണ് പബ്ലിസിറ്റിക്ക് ഉപയോഗിക്കുന്നത്. ആട്,തേക്ക്, മഞ്ചിയം തട്ടിപ്പും ഇങ്ങനെയായിരുന്നു.ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, സോളാര്‍ തട്ടിപ്പ് അങ്ങനെ ഏതൊരു തട്ടിപ്പിന് പിന്നിലും ഇതാണ് കഥ. വ്യാജ പുരാവസ്തു മ്യൂസിയം നടത്തുന്ന വ്യാജ ഡോക്ടര്‍ക്ക് സംരക്ഷണം നല്‍കാനും സമൂഹത്തില്‍ മാന്യത നല്‍കാനും പോലീസ് സംവിധാനം ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് സി പി ഐ നേതാവ് രാജാജി മാത്യു തോമസ് പറഞ്ഞതും ഗൗരവത്തോടെ കാണണം. രാഷ്ട്രിയ സംരക്ഷണം ലഭിച്ചുവെന്നുമാണ് അദേഹം പറയുന്നത്.
നേര്‍ക്ക് നേര്‍ പറഞ്ഞ് നിര്‍ത്തിയത് പോലെ ഈ അന്വേഷണം തുടരണം. ആരൊക്കെ സഹായിച്ചു, ഏതൊക്കെ മേഖലയില്‍ നിന്നുള്ളവര്‍ അതിലുണ്ട് എന്നൊക്കെ. ഇടക്ക് വച്ച് നിര്‍ത്തി പോകുന്നതായിരിക്കരുത് അന്വേഷണം. അതോടൊപ്പം ഇതിന് മുമ്പുള്ള തട്ടിപ്പുകളിലെ അന്വേഷണം എവിടെ എത്തിയെന്നറിയാനും മലയാളിക്ക് ആഗ്രഹമുണ്ട്. അതും ഏഷ്യാനെറ്റ് ന്യൂസ് ഏറ്റെടുക്കണം.