• Home
  • latest news
  • എയര്‍ ഇന്ത്യയെ തറവാട്ടിലേക്ക് സ്വാഗതം ചെയ്ത് രത്തന്‍ ടാറ്റയുടെ വികാരനിര്‍ഭരമായ ട്വീറ്റ്

എയര്‍ ഇന്ത്യയെ തറവാട്ടിലേക്ക് സ്വാഗതം ചെയ്ത് രത്തന്‍ ടാറ്റയുടെ വികാരനിര്‍ഭരമായ ട്വീറ്റ്

എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കാന്‍ ലേലം ഉറപ്പിച്ചതോടെ രാജ്യത്തെ ആദ്യത്തെയും ഏറ്റവും പഴക്കവും പാരമ്പര്യവും ചെന്നതുമായ എയര്‍ലൈന്‍ സംരംഭം അതിന്റെ തറവാട്ടിലേക്കു തന്നെ തിരിച്ചുപോവുകയാണ്. എയര്‍ഇന്ത്യയെ സ്വാഗതം ചെയ്തു കൊണ്ട് തലമുതിര്‍ന്ന ടാറ്റാ കാരണവര്‍ രത്തന്‍ ടാറ്റ വികാരനിര്‍ഭരമായ ട്വീറ്റ് ശ്രദ്ധേയമായി. ‘തിരികെ സ്വാഗതം എയര്‍ഇന്ത്യ’ എന്ന തലക്കെട്ടോടെയാണ് രത്തന്‍ ടാറ്റയുടെ കുറിപ്പ്. ജെ.ആര്‍.ഡി.ടാറ്റയുടെ നേതൃത്വത്തില്‍ ഒരു കാലത്ത് പ്രശസ്തിയും അഭിമാനവുമായി വളര്‍ന്ന എയര്‍ഇന്ത്യ അതിന്റെ പ്രതാപം വീണ്ടെടുക്കാന്‍ തറവാട്ടിലേക്കു തന്നെ തിരിച്ചുവന്നതിലുള്ള ആഹ്‌ളാദം രത്തന്‍ ടാറ്റ പങ്കുവെക്കുന്നു. ജെ.ആര്‍.ഡി. ടാറ്റ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്യാഹ്‌ളാദം കൊള്ളുമായിരുന്നു ഇത് കണ്ട്–രത്തന്‍ കുറിച്ചു.

ലോകപ്രശസ്ത ക്രിക്കറ്റര്‍ ഇന്ത്യയുടെ സുനില്‍ ഗാവസ്‌കര്‍ വിമാനമിറങ്ങി വരുന്ന പഴയൊരു ഫോട്ടോയും രത്തന്‍ ടാറ്റ തന്റെ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

ജെ.ആര്‍.ഡി. ടാറ്റ

ടാറ്റയുടെ ഉടമസ്ഥതയിലായിരുന്ന ടാറ്റാ എയര്‍ലൈന്‍സ് ആണ് പിന്നീട് എയര്‍ ഇന്ത്യ ആയി മാറിയത്. 1932-ല്‍ ജെ.ആര്‍.ഡി. ടാറ്റയാണ് ഇന്ത്യന്‍ ആകാശത്ത് സ്വന്തം രാജ്യത്തിന്റെ ഗതാഗതപ്പക്ഷിയെ ആദ്യമായി പറത്താന്‍ വിഭാവനം ചെയ്ത് നടപ്പാക്കിയത്. 1953-ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ടാറ്റ എയര്‍ലൈന്‍സ് ദേശസാല്‍ക്കരിക്കുകയും രണ്ടായി വിഭജിക്കുകയും ചെയ്തു. ആഭ്യന്തര സഞ്ചാരത്തിനായി ഇന്ത്യന്‍ എയര്‍ലൈന്‍സും ഇന്ത്യക്കു പുറത്തേക്ക് പറക്കാനായി എയര്‍ ഇന്ത്യയും എന്നിങ്ങനെ രണ്ട് കമ്പനികള്‍ ഉണ്ടാക്കി.
ടാറ്റാ എയര്‍ലൈന്‍സിനെ ദേശസാല്‍ക്കരിക്കുന്നതിനെ ജെ.ആര്‍.ഡി. ടാറ്റ എതിര്‍ത്തിരുന്നു. തന്നെ നെഹ്‌റു പിന്നില്‍ നിന്ന് കുത്തി എന്ന് അദ്ദേഹം പറഞ്ഞിരുന്നത്രേ.

Leave a Reply

Your email address will not be published. Required fields are marked *