കേരളത്തില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് മാനദണ്ഡമാക്കിയുള്ള നിലവിലെ ലോക്‌ഡൗണ്‍ രീതി സര്‍ക്കാര്‍ മാറ്റുന്നു. ഇനി രോഗികളുടെ എണ്ണം അനുസരിച്ചായിരിക്കും ഓരോ പ്രദേശത്തും ലോക് ഡൗണ്‍ നിയന്ത്രണം തീരുമാനിക്കുക. ഇതടക്കമുള്ള സമൂലമായ മാറ്റങ്ങള്‍ മുഖ്യമന്ത്രി നാളെ നിയമസഭയില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്.
ഒരോ പ്രദേശത്തെയും ജനസംഖ്യയും അതില്‍ എത്രപേര്‍ രോഗമുള്ളവരാണ് എന്നതും നോക്കിയായിരിക്കും ഇനി ലോക്‌ഡൗണ്‍ തീരുമാനിക്കുക. മൈക്രോ ലോക്‌ഡൗണ്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതായത് ഏറ്റവും ചുരുങ്ങിയ പരിധിയിലുള്ള നിയന്ത്രണം ആയിരിക്കും നടപ്പാക്കുക.
അതു പോലെ ഇപ്പോള്‍ നടപ്പാക്കിവരുന്ന ശനി, ഞായര്‍ സമ്പൂര്‍ണ ലോക് ഡൗണിലും മാറ്റം വരുമെന്നാണ് സൂചന. ഞായറാഴ്‌ച മാത്രമായി ലോക്‌ഡൗണ്‍ കുറച്ചേക്കാം. ബാക്കി ആറ് ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കുവാനാണ് ഉദ്ദേശ്യം. മാത്രമല്ല, കടകളുടെ പ്രവര്‍ത്തന സമയത്തിലും ദൈര്‍ഘ്യം കൂടുതല്‍ അനുവദിക്കും.
അതേസമയം കടകളുടെ വിസ്‌തീര്‍ണത്തിന് അനുസരിച്ച് ഉപഭോക്താക്കളെ നിയന്ത്രിക്കുന്ന സംവിധാനം കര്‍ക്കശമായി നടപ്പാക്കാന്‍ വ്യാപാരികളോട് ആവശ്യപ്പെടും. അത് നിരീക്ഷിക്കുകയും ചെയ്യും.
കടകള്‍ക്കു മുന്നില്‍ കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വ്യാപാരികള്‍ സംവിധാനം ഉറപ്പാക്കാന്‍ ആവശ്യപ്പെടും. മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, ശാരീരിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടാവണം. അതായത് ഒന്നാം തരംഗത്തിന്റെ കാലത്തുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിലേക്ക് കര്‍ക്കശമായി തിരിച്ചുപോകാനാണ് തീരുമാനം.
അതേസമയം പൊതു വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഏതു രീതിയില്‍ സര്‍വ്വീസ് നടത്തണം, എത്രമാത്രം വാഹനങ്ങളെ അനുവദിക്കണം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനം എന്താണെന്ന് അറിവായിട്ടില്ല. ടാക്‌സികളിലും മറ്റും ഇപ്പോള്‍ സഞ്ചരിക്കാവുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണം ഉണ്ട്. ഇത് മാറ്റുമോ എന്നതാണ് ഒരു ചോദ്യം. അതുപോലെ പൊതു, സ്വകാര്യബസ്സുകളിലെ ജനത്തിരക്ക് ഒഴിവാക്കാന്‍ എന്ത് നിയന്ത്രണം വേണം എന്നതും തീരുമാനമായി വരേണ്ടതുണ്ട്.